മദ്യനികുതിയിളവ് 'ബക്കാർഡി' കമ്പനിക്ക് വേണ്ടി: പിണറായി വിജയൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽ മദ്യത്തിന് നികുതിയിളവ് വരുത്തിയത് സ്വകാര്യ മദ്യക്കമ്പനിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിലാകെ മദ്യമൊഴുക്കുന്നതിന് വേണ്ടിയുള്ള നയത്തിന്റെ ഭാഗമാണ് മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത്. ഈ നികുതിയിളവ് സാധാരണക്കാർക്ക് വേണ്ടിയുള്ളതല്ലെന്നും, ഇതിന്റെ യഥാർഥ ഗുണഭോക്താവ് കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്വകാര്യ മദ്യക്കമ്പനിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർണാടകയിലെ മദ്യക്കമ്പനിയായ ബർക്കാഡിക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയുള്ളതാണ് യുഡിഎഫ് സർക്കാരിന്റെ നികുതിയിളവിനുള്ള തീരുമാനമെന്ന് പിണറായി വിജയൻ സഭയിൽ പറഞ്ഞു. 'ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി 2023-ലാണ് നികുതി വകുപ്പിന് അപേക്ഷ നൽകുന്നത്. എന്നാൽ അന്നത്തെ സർക്കാർ ഇതിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന മെയ് 21ന് വെറും ഏഴ് ഉദ്യോഗസ്ഥർ ചേർന്ന് ഈ ഫയൽ ശരവേഗത്തിൽ നോക്കി തീർപ്പാക്കുകയാണുണ്ടായത്. ഇത് വ്യക്തമായ അഴിമതിയാണെന്ന് പിണറായി വിജയൻ സഭയെ അറിയിച്ചു.
പുതിയ ബജറ്റിന്റെ ഷെഡ്യൂൾ അവതരിപ്പിച്ചപ്പോൾ അതിൽ ഫിനാൻസ് ബിൽ ഉണ്ടായിരുന്നില്ല. ബജറ്റ് തയാറാക്കുമ്പോൾ പുതിയ നികുതി നിർദേശങ്ങളെക്കുറിച്ച് യാതൊരു ആലോചനയും ഇല്ലായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ പിന്നീട് സ്വകാര്യ മദ്യക്കമ്പനിക്ക് ലാഭം കൊയ്യാൻ വേണ്ടി ഈ നിർദേശം ബജറ്റിൽ തിരുകിക്കയറ്റുകയായിരുന്നു. "ഈ നീക്കം നമ്മുടെ യുവാക്കളെ ലഹരിയിലേക്ക് തള്ളിവിടാൻ മാത്രമേ ഉപകരിക്കൂ. ഇത് നടപ്പിലായാൽ ശീതളപാനീയം പോലെ നാട്ടിൽ മദ്യം സുലഭമാകും. ഇത് നമ്മുടെ നാടിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, ഇത് അനുവദിക്കാൻ കഴിയില്ല." - പിണറായി വിജയൻ പറഞ്ഞു.
മദ്യത്തിന്റെ നികുതിയിളവ് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.










0 comments