print edition സ്‌ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കാൻ ഗൂഢതന്ത്രം

തിരുവനന്തപുരം: ഗുണഭോക്തൃപട്ടിക അട്ടിമറിച്ച് സ്‌ത്രീ സുരക്ഷാ പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ഗൂഢതന്ത്രമാണ് മുഖ്യമന്ത്രി വി ഡി സതീശന്റേതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. മാനദണ്ഡം പാലിച്ച് തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയെക്കുറിച്ച് ദുസ്സൂചന നൽകുകയാണ് മുഖ്യമന്ത്രി.
പാവപ്പെട്ട സ്‌ത്രീകളോട് എന്തിനാണ് സർക്കാർ അനാവശ്യ വീറും വാശിയും കാണിക്കുന്നത്. പദ്ധതി തുടരുന്നതിലുള്ള വിയോജിപ്പ് മുഖ്യമന്ത്രി വ്യക്തമാക്കണം. സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗംതന്നെയാണ് സ്‌ത്രീസുരക്ഷാ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്ന സർക്കാർ നീക്കം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം സ്‌പീക്കർ തള്ളിയതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സ്ത്രീ സുരക്ഷാ പദ്ധതിയിൽ അനർഹർ കടന്നുകൂടിയെന്നും തോന്നിയവർക്ക് ആനുകൂല്യം നൽകുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. അപേക്ഷയുടെ പരിശോധന നടന്നിട്ടില്ലെന്നും പറയുന്നു. കെ- സ്മാർട്ടിലൂടെ സുതാര്യമായാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. അർഹരായ അപേക്ഷകർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളും അനുബന്ധ രേഖകളും പോർട്ടൽ മുഖേന സമർപ്പിക്കാൻ അവസരം നൽകി.
തദ്ദേശഭരണ സ്ഥാപനങ്ങൾ അന്തിമമായി അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിക്ക് അറിയാം. എന്നാൽ, സുതാര്യത ഉറപ്പാക്കി തെരഞ്ഞെടുത്ത ഗുണഭോക്തൃ ലിസ്റ്റ് അട്ടിമറിക്കാനാണ് അണിയറ നീക്കം.
പദ്ധതി ആരംഭിച്ച ആദ്യ രണ്ടാഴ്ചക്കുള്ളിൽ ഏകദേശം 14 ലക്ഷം ഗുണഭോക്താക്കൾ പോർട്ടൽ വഴി അപേക്ഷിച്ചു. പരിശോധിച്ച് അർഹരായ 10 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നൽകി. അപേക്ഷ ക്ഷണിച്ച് പരിശോധിച്ച് തീരുമാനിക്കാൻ സമയമെടുക്കും. അതിനാലാണ് ഫെബ്രുവരിയിൽ ധനസഹായം നൽകിയത്. നിലവിൽ 16 ലക്ഷം പേരാണ് പദ്ധതിയിലുള്ളത്.
അഞ്ചുലക്ഷത്തിലേറെപേരുടെ അപേക്ഷയിൽ സർക്കാർ നടപടിയെടുത്തിട്ടില്ല. രണ്ടരലക്ഷം പേർ മലപ്പുറം ജില്ലയിലുള്ളവരാണ്. ഗാർഹിക ജോലിക്ക് വേതനം നൽകണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചു. എന്നാൽ, അതിനുമുന്പേ കേരളം നടപ്പാക്കിയെന്നും പിണറായി പറഞ്ഞു.











0 comments