print edition ആ ഫോണുകൾ കോടതിയിൽത്തന്നെ; മുഖ്യമന്ത്രി പറഞ്ഞത് കള്ളം


റഷീദ് ആനപ്പുറം
Published on Sep 03, 2026, 01:00 AM | 1 min read
തിരുവനന്തപുരം : എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈന്റെ മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം. ഐ ഫോൺ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്ത ആറുഫോണും കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ്. അവ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടേയില്ല.
പ്രതികൾ അറസ്‌റ്റിലായി ദിവസങ്ങൾക്കുശേഷമാണ് ഫോണുകൾ കോടതിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരുമായി ബന്ധപ്പെട്ടതിന്റെ തെളിവ് നശിപ്പിച്ചതായും സംശയിക്കുന്നു. ബുധനാഴ്‌ച വാർത്താസമ്മേളനത്തിലാണ് ഹുസൈന്റെ ഫോൺ ഫൊറൻസിക് പരിശോധനക്കയച്ചതായി മുഖ്യമന്ത്രി പറഞ്ഞത്. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ദേശാഭിമാനി ലേഖകനെതിരെ അദ്ദേഹം രോഷം കൊണ്ടു.
കഴിഞ്ഞ ഒന്പതിനാണ് മുഹമ്മദ് ഹുസൈൻ, അബ്ദുൾ സലാം, അബ്ബാസ് എന്നിവരെ കാസർകോട് കാലിക്കടവിൽ എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടിച്ചത്. ഐഫോൺ, രണ്ട് സ്‌മാർട് ഫോൺ, മൂന്ന് കീപാഡ് ഫോൺ എന്നിവയും കണ്ടെടുത്തു. ഇക്കാര്യം എഫ്‌ഐആറിലും റിമാൻഡ് റിപ്പോർട്ടിലുമുണ്ട്. ഫോണുകൾ അന്ന് കോടതിക്ക് കൈമാറിയില്ല. ഐഎംഇഐ നന്പറും രേഖപ്പെടുത്തിയില്ല. ഇക്കാര്യം പുറത്തുവന്നതോടെ ദിവസങ്ങൾക്കുശേഷം ഫോണുകൾ കോടതിക്ക് നൽകി.
മുഹമ്മദ് ഹുസൈന് രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാത്തത് ദുരൂഹം.










0 comments