പ്രിയപ്പെട്ടവർക്കായി ഒരുപിടി പൂക്കൾ; പെട്ടിമുടി ദുരന്തത്തിന് 6 വയസ്സ്

പെട്ടിമുടി ദുരന്തത്തിൽ മരിച്ചരുടെ കല്ലറയിൽ ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
മൂന്നാർ: പെട്ടിമുടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉറ്റവരുടെയും ഉടയവരുടെയും ഓർമകൾ പുതുക്കി. 2020 ആഗസ്‌ത് ആറിന് അർധരാത്രിയാണ് 70 പേരുടെ ജീവൻ കവർന്ന ദുരന്തമുണ്ടായത്. കണ്ണൻ ദേവൻ കമ്പനിയുടെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടി ഡിവിഷനിലുണ്ടായ ഉരുൾപൊട്ടലിൽ നാല് ലയങ്ങൾ പൂർണമായും മണ്ണിനടിയിൽപ്പെട്ടു. രാജമല എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിലെ പൊതുശ്‌മശാനത്തിൽ മൂന്ന് കുഴിമാടങ്ങളിൽ നിരനിരയായി സംസ്കരിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടേതുൾപ്പെടെയുള്ള പ്രിയപ്പെട്ടവരുടെ നീറുന്ന ഓർമകൾക്ക് മുന്നിൽ ബന്ധുമിത്രാദികൾ പൂക്കളർപ്പിച്ചു.
ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ(സി ഐടിയു) പ്രസിഡന്റ് കെ വി ശശി, ജനറൽ സെക്രട്ടറി വി ഒ ഷാജി, സിപിഐ എംജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ, ഏരിയ സെക്രട്ടറി എം രാജൻ, അഡ്വ. എ രാജ, മൂന്നാർ നോർത്ത് സെക്രട്ടറി രഞ്ജിത്കുമാർ, പി കെ കൃഷ്ണൻ എന്നിവർ രാജമലയിൽ കല്ലറയിൽ എത്തി അനുസ്മരിച്ചു. തുടർന്ന് പുഷ്പാർച്ചന നടത്തി.
കെഡിഎച്ച്പി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ അമിർ അബ്ബാസ് ഖാൻ, വൈസ് പ്രസിഡന്റുമാ രായ, ബി പി കരിയപ്പ, പി എം എസ് ഗിൽ, സീനിയർ മാനേജർമാർ, ജീവനക്കാർ എന്നിവരും കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു. മത മേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും നടന്നു.










0 comments