ad
Deshabhimani

പെരുമ്പളം പാലം 3ന്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

perumbalam palam
വെബ് ഡെസ്ക്

Published on Feb 19, 2026, 09:03 PM | 1 min read

ചേർത്തല: ഒരിക്കലും യാഥാർഥ്യമാകില്ലെന്ന്‌ കരുതിയ പെരുമ്പളം പാലവും എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായി. വേമ്പനാട്‌ കായലിന്‌ കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിൽ നിർമിച്ച പാലം മാർച്ച്‌ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും.


​കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ കിഫ്‌ബിയുടെ 100 കോടിയോളം രൂപ ചെലവിൽ നിർമിച്ച പാലം. ഒറ്റപ്പെടലിന്റെ തീരാദുരിതംപേറിയ ജനതയ്‌ക്ക്‌ പുതുജീവിതം സമ്മാനിക്കുന്നതും പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിലും പരിസരത്തും വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതാണ്‌ സർക്കാരിന്റെ അഭിമാന പദ്ധതി.


കോടതി വ്യവഹാരം ഉൾപ്പെടെ വെല്ലുവിളി അതിജീവിച്ചാണ്‌ പാലം യാഥാർഥ്യമാക്കിയത്‌. 10000ൽപ്പരം മാത്രമുള്ള പെരുമ്പളത്തുകാർക്കായി 100 കോടിയിലേറെ ചെലവിട്ട്‌ പാലം നിർമിച്ചത്‌ കേരളവികസന ചരിത്രത്തിൽ സുപ്രധാനമായി. എല്ലാവരിലും വികസനത്തിന്റെ സ്വാദ്‌ എത്തണമെന്ന സർക്കാർനയമാണ്‌ നാടിന്‌ അനുഗ്രഹമായത്‌.


​11 മീറ്റർ വീതിയിൽ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയിൽ തുടങ്ങുന്ന പാലം വിസ്‌മയക്കാഴ്‌ചയാണ്‌. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത്‌ തൂണുകൾ ഒഴിവാക്കാൻ ബോസ്‌ട്രിങ്‌ ആർച്ച്‌ മാതൃകയിലാണ്‌ നിർമാണം. ഇവിടെ മഴവിൽ വർണത്തിലാണ്‌ പെയിന്റിങ്‌. ഇരുകരകളിലെയും സമീപനറോഡ്‌ ടാറിങ്ങും പാലത്തിൽ കോൺക്രീറ്റിന്‌ മുകളിലെ ടാറിങ്ങും മാത്രമാണ്‌ പൂർത്തിയാകാനുള്ളത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home