ക്ഷേമപെൻഷന് 1070 കോടി രൂപ; അനുവദിച്ചത് വി ഡി സതീശൻ വിശേഷിപ്പിച്ച 'പൂച്ച പെറ്റുകിടക്കുന്ന ഖജനാവിൽ' നിന്ന്

വി ഡി സതീശന്‍ (വലത്)
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ അനുവദിച്ചു. ഇതിനായി 1070 കോടി പൂര അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് എന്ന് പറഞ്ഞ അതേ ഖജനാവിൽ നിന്ന് തന്നെയാണ് മെയ് മാസത്തെ പെൻഷൻ തുക അനുവദിച്ചിരിക്കുന്നത്. ട്രഷറിയിൽ പണമുള്ളതിനാലാണ് മെയ് മാസത്തെ ക്ഷേമ പെൻഷൻ അനുവദിക്കാൻ 1070 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചത്. വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യം വർധിപ്പിക്കാനെടുത്ത തീരുമാനവും ഖജനാവിന്റെ ബലത്തിന്മേലാണ്.
പിണറായി സർക്കാരിന്റെ കരുതൽ ധനം തന്നെയാണ് ഈ തീരുമാനങ്ങൾക്ക് പിന്നിൽ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വി ഡി സതീശൻ പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് ആണ് തങ്ങൾക്ക് കൈമാറുന്നതെന്നും അത് തങ്ങൾ നിറയ്ക്കുമെന്ന് അവകാശപ്പെട്ടത്. ക്ഷേമപെൻഷനും മറ്റ് ആവശ്യങ്ങൾക്കുമായി തുക അനുവദിച്ചതോടെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന സതീശന്റെ വാദം പൊളിഞ്ഞു വീഴുകയാണ്. “ഖജനാവ് കാലിയാണ്” എന്ന് പറഞ്ഞുകൊണ്ടിരുന്നവർ ഇന്ന് വീണ്ടും അതേ ഖജനാവിൽ നിന്നുള്ള പണത്താലാണ് കാര്യങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നത്.
ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന മുൻ പ്രസ്‌താവനകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയായതോടെ വി ഡി സതീശന് ബോധ്യമായി. കരാറുകാർക്ക് ഉൾപ്പടെയുള്ള ബില്ലുകളെല്ലാം തീർത്തും ശമ്പളവും പെൻഷനും ഉൾപ്പടെ കുടിശ്ശികയാക്കാതെ ആണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. ട്രഷറിയിൽ ആറായിരം കോടി ബാക്കിയുണ്ടെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു. എന്നിട്ടും ‘പൂച്ച പെറ്റുകിടക്കുന്ന ട്രഷറി’ എന്ന പരിഹാസം തിരുത്താൻ വി ഡി സതീശൻ തയ്യാറായിട്ടില്ല. ട്രഷറിയിൽ പണമില്ലെങ്കിൽ പെൻഷൻ അനുവദിക്കാനും മറ്റുമായുള്ള ആവശ്യങ്ങൾ പണം എവിടെ നിന്നും വന്നു എന്ന ചോദ്യവും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്. വി ഡി സതീശൻ വാദം തിരുത്തണമെന്നാണ് ആവശ്യം.










0 comments