print edition രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: മന്ത്രി കബളിപ്പിച്ചു; തള്ളിയ റിപ്പോർട്ടിൽ പുനരന്വേഷണമില്ല


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:01 AM | 1 min read
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കുശേഷം ഐസിയുവിൽ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ച സംഭവത്തിൽ പുനരന്വേഷണം ഇതുവരെയും തുടങ്ങിയില്ല. ആദ്യ അന്വേഷണത്തിൽ പാളിച്ചയുള്ളതിനാൽ വിശദമായ തുടരന്വേഷണം ഉണ്ടാകുമെന്നായിരുന്നു മന്ത്രി കെ മുരളീധരൻ പറഞ്ഞത്. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷയായുള്ള മൂന്നംഗസമിതിയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പാളിച്ച കണ്ട് തള്ളിയിരുന്നു. തുടർന്നാണ് വിശദ അന്വേഷണം മന്ത്രി പ്രഖ്യാപിച്ചത്.
ജനരോഷം ഉയര്‍ന്നപ്പോള്‍ ആദ്യ അന്വേഷണത്തിൽ, സ്‌റ്റൈപെൻഡുപോലും ഇല്ലാത്ത വളന്ററി സീനിയർ റസിഡന്റിനെ ബലിയാടാക്കി കുറ്റക്കാരെ സംരക്ഷിച്ച നിലപാടാണ് എടുത്തത്. ഐസിയുവിൽവച്ച് ‘ഈച്ച മുട്ടയിട്ടതിനാലാണ്’ പുഴുവരിച്ചതെന്ന ന്യായീകരണം ഡോക്ടർമാർ രോഗിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. അഞ്ചുദിവസമായി ഐസിയുവിലെത്തിയിട്ടും പ്രധാന ഡോക്ടർമാരാരും രോഗിയുടെ മുറിവ് പരിശോധിച്ചില്ലെന്നതും ഇതോടെ വ്യക്തമായിരുന്നു. എന്നാല്‍, ദിവസങ്ങളോളം രോഗിയെ പരിശോധിച്ചില്ലെന്ന കാര്യം റിപ്പോർട്ടിലില്ല. യഥാർഥ കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമവുമുണ്ടായി. റിപ്പോർട്ടിൽ കൃത്രിമം ഉണ്ടെന്നതിനാലാണ് ജനരോഷം തണുപ്പിക്കാൻ തുടരന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് അന്വേഷണം നടന്നിട്ടില്ല. ഇതോടെ രോഗി കട്ടിലിൽനിന്ന് വീണ് മരിച്ച സംഭവത്തിലും ഉടൻ നടപടിയെന്ന മന്ത്രിയുടെ വാക്ക് പാഴായി.










0 comments