പാരിയത്തുകാവിൽ നടപ്പാക്കാൻ ശ്രമിച്ചത് മുത്തങ്ങയുടെ മിനിപ്പതിപ്പ്; ഒരാളെയും കുടിയിറക്കാൻ അനുവദിക്കില്ല: എം വി ഗോവിന്ദൻ

പൊലീസ് അതിക്രമത്തെക്കുറിച്ച് പാരിയത്തുകാവ് നിവാസികൾ എം വി ഗോവിന്ദനോട് സംസാരിക്കുന്നു | ഫോട്ടോ: സുനോജ് നൈനാൾ കോശി
പെരുമ്പാവൂർ: മുത്തങ്ങ വെടിവെപ്പിന്റെ മിനിപ്പതിപ്പാണ് പാരിയത്തുകാവിലും യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാരിയത്തുകാവിൽനിന്ന് ഒരാളെപ്പോലും കുടിയിറക്കാൻ സിപിഐ എം അനുവദിക്കില്ല. മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ പാരിയത്തുകാവിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിൽവന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് പാവങ്ങൾക്കുനേരെ കടന്നാക്രമണമുണ്ടായത്. ഇതിന് മുൻപ് കേരളത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്കുനേരെ സമാന ആക്രമണമുണ്ടായത് മുത്തങ്ങയിലായിരുന്നു. യുഡിഎഫ് സർക്കാർ അവിടെ നിരവധിപേരെയാണ് വെടിവെച്ചത്. ആദിവാസികളായ സ്ത്രീകളെയും കുട്ടികളെയുമെല്ലാം തല്ലിച്ചതച്ചു. ശക്തമായ ജനകീയ പ്രതിരോധം തീർത്തതുകൊണ്ടാണ് അത്തരം നടപടികളുമായി പിന്നീട് യുഡിഎഫിന് മുന്നോട്ടുപോകാനായത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് പാവപ്പെട്ട ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നാലരലക്ഷത്തോളം പട്ടയങ്ങളാണ് അനുവദിച്ചത്. താമസിക്കാൻ വീടില്ലാത്ത അഞ്ച് ലക്ഷത്തിലേറെപ്പേർക്ക് വീടും നൽകി.
നാല് തലമുറകളായി താമസിക്കുന്നവരാണ് പാരിയത്തുകാവിലെ ജനങ്ങൾ. ഇവരെ ഒഴിപ്പിക്കാൻ മുൻപും കോടതിയും ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. പൊലീസ് എന്നതിനെ ജനങ്ങൾക്കെതിരായ കടന്നാക്രമണത്തിന് ഉപയോഗിക്കുന്ന ഉപകരണമല്ല എന്നതാണ് 1957ലെ ഇ എം എസ് സർക്കാരിന്റെ കാലം മുതലുള്ള ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച നിലപാട്. കഴിഞ്ഞ 14 പ്രാവശ്യവും വന്നപ്പോഴും പൊലീസ് അതിക്രമമുണ്ടായില്ല. സിപിഐ എമ്മിന്റെയും എംഎൽഎ ആയിരുന്ന പി വി ശ്രീനിജന്റെയുമൊക്കെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പിനെ തുടർന്നാണ് കുടിയൊഴിപ്പിക്കൽ തടഞ്ഞത്. അന്ന് അധികാരത്തിൽ ഇരുന്നത് എൽഡിഎഫ് സർക്കാരായതുകൊണ്ട് പാരിയത്തുകാവിലെ ജനങ്ങൾക്കുമേൽ കുതിരകയറിയിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പൊലീസ് അതിക്രമത്തിനിരകളായ പ്രദേശവാസികളെ അദ്ദേഹം സന്ദർശിച്ചു. ഓരോ വീടുകളിലും കയറി ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞു. പലരും വിതുമ്പലോടെയാണ് പൊലീസ് നരനായാട്ട് വിവരിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.










0 comments