കരോൾ സംഘത്തിന് നേരെ ആക്രമണം
ആക്രമണത്തേക്കാൾ കുട്ടികളെ ബാധിച്ചത് കൃഷ്ണകുമാറിൻ്റെ അധിക്ഷേപമെന്ന് രക്ഷിതാക്കൾ

പുതുശേരി: പാലക്കാട് പുതുശേരിയിൽ കരോൾ സംഘത്തിനുനേരെയുണ്ടായ ആക്രമണത്തേക്കാൾ കുട്ടികളെ മാനസികമായി ബാധിച്ചത് ബിജെപി സംസ്ഥാന നേതാവ് സി കൃഷ്ണകുമാറിൻ്റെ അധിക്ഷേപമെന്ന് രക്ഷിതാക്കൾ. ബിജെപിക്കാരൻ അശ്വിൻ രാജ് നടത്തിയ ആക്രമണത്തിൻ്റെ ഞെട്ടൽ ഇനിയും വിട്ടുപോകാത്ത കുട്ടികളെയാണ് സി കൃഷ്ണകുമാർ മദ്യപിച്ച് കരോളിന് പോയെന്നും ക്രിമിനലുകളെന്നും പറഞ്ഞ് ആക്ഷേപിച്ചത്.
കുട്ടികളെക്കുറിച്ച് ഒരു നേതാവും ഇത്തരത്തിൽ അധിക്ഷേപം നടത്തരുത്. അച്ഛനെന്ന നിലയ്ക്ക് ഇത് ഞങ്ങളുടെയും മനസിനെ വേദനിപ്പിച്ചിട്ടുണ്ട്- ഒരു കുട്ടിയുടെ രക്ഷിതാവായ ജയദേവൻ പറഞ്ഞു. ചെറിയ കുട്ടികൾ മദ്യപിക്കുന്നവരെന്ന് ഒരു പാർടിയുടെ പ്രധാന നേതാവ് പറയുമ്പോൾ നാളെ ആ കുട്ടികൾ സ്കൂളിൽ പോയി അധ്യാപകരെയും, കൂട്ടുകാരെയും എങ്ങനെ അഭിമുഖീകരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്കൂളിൽ പോകാൻ തന്നെ ഇനി പേടിയാകുന്നു എന്നാണ് മക്കൾ പറയുന്നത്- കരോളിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളായ അജീഷ്, ജിജു, രാജേഷ് എന്നിവരും പറയുന്നു.
പിഞ്ചുകുഞ്ഞുങ്ങളെ അധിക്ഷേപിച്ച കൃഷ്ണകുമാർ സ്വന്തം കുടുംബങ്ങളിലും ചെറിയ കുട്ടികൾ ഉണ്ടെന്ന് ആലോചിക്കണം. ഇത് യുപി അല്ല കേരളമാണ് എന്നും മനസ്സിലാക്കണമെന്ന് രക്ഷിതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളെ മദ്യപാനികളായി അധിക്ഷേപിച്ച സി കൃഷ്ണകുമാറിനെതിരെ പൊലീസിലും ബാലാവകാശ കമീഷനിലും പരാതി നൽകുമെന്നും അവർ പറഞ്ഞു.










0 comments