'ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും നന്ദി'; പലസ്തീൻ അംബാസഡർ എ കെ ജി സെൻ്ററിൽ

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷിന് സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്‍ററില്‍ സ്വീകരണം നല്‍കി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പുത്തലത്ത് ദിനേശന്‍, സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ജയരാജന്‍, സി എന്‍ മോഹനന്‍, കെ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

പലസ്തീൻ ജനതയോടുള്ള പാർടിയുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും പലസ്തീൻ അംബാസഡർ നന്ദി അറിയിച്ചു. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രയേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് എക്കാലവും സിപിഐ എം. സിപിഐ എമ്മിൻ്റെയും ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നിലപാടിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.
ഇന്നലെ പലസ്തീൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ പലസ്തീൻ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പലസ്തീൻ അംബാസിഡറോട് പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര കൺവൻഷനുകളും അട്ടിമറിച്ചാണ് യുഎസ് പിന്തുണയോടെ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രയേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനൊപ്പമാണ് കേരളം. യുഎൻ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായ പലസ്തീൻ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവർത്തിക്കണം എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രയേലി അധിനിവേശവും പലസ്തീൻ നേരിടുന്ന പ്രശ്നങ്ങളും അംബാസിഡർ വിശദീകരിച്ചു. ഈ നിർണായ സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഭാഗമായി പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ് കേരളത്തിലെത്തിയത്.










0 comments