print edition പാളയം പ്രദീപിനെ സ്‌റ്റാഫ് ആക്കാൻ നീക്കം; രമ്യ ഹരിദാസിനെ തള്ളി സണ്ണി ജോസഫും സ്പീക്കറും

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽകയറി ആക്രമിച്ചതിനുപിന്നാലെ സ്ഥിരംകുറ്റവാളി പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ സ്റ്റാഫാക്കി നിയമിക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിനെതിരെ നേതാക്കൾ.
ചിറയിൻകീഴിലെ പ്രശ്‌നങ്ങൾക്ക് നേതൃത്വം നൽകിയ സുഹൃത്ത് പ്രദീപിനെ സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് സ്‌പീക്കർക്ക് കത്തുനൽകിയത്.അത്തരമൊരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
സ്‌പീക്കറുടെ ഓഫീസിനെ വിവാദത്തിലാക്കിയതിന്റെ അതൃപ്‌തി തിരുവഞ്ചൂർ രാധാകൃഷ്‌ണനും വ്യക്തമാക്കി. സ്‌പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്‌റ്റാഫ് നിയമനവിഷയം തന്റെ മുന്നിൽ എത്തിയിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. താൻ എംഎൽഎയുടെ സ്റ്റാഫാണെന്ന് അവകാശപ്പെട്ട പാളയം പ്രദീപ് അതിന്റെ തെളിവ് ഉടൻ ഹാജരാക്കുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദൃശ്യങ്ങൾ ചിത്രീകരിച്ചയാളുടെ സഹോദരനെ സ്ഥലംമാറ്റി
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നടത്തിയ അതിക്രമം മൊബൈലിൽ ചിത്രീകരിച്ചയാളിന്റെ സഹോദരനെ സ്ഥലംമാറ്റി. കോളേജ് അധ്യാപകനായ ഡോ. അദീഷ് ബാബുവാണ് ദൃശ്യം പകർത്തിയത്.
ഇദ്ദേഹത്തിന്റെ സഹോദരനും ചിറയിൻകീഴ് സ്റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് സിപിഒയുമായ ആദർശ് ബാബുവിനെയാണ് സ്ഥലംമാറ്റിയത്. ദൃശ്യങ്ങൾ പകർത്തിയതിലുള്ള പ്രതികാര നടപടിയാണ് പൊടുന്നനെയുള്ള സ്ഥലംമാറ്റം.










0 comments