തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കണം; ലോക സമാധനാത്തിനായി വിട്ടുവീഴ്ച ചെയ്യണം: പാളയം ഇമാം

തിരുവനന്തപുരം: ലോകം ഇന്ന് അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പാളയം ഇമാം ഡോ. വി പി ഷുഹൈബ് മൗലവി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പെരുന്നാൾ ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ-അമേരിക്കൻ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾക്ക് കാരണമായിരിക്കുകയാണെമന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കുട്ടികളെപ്പോലും ബോംബിട്ട് കൊന്നൊടുക്കുന്ന അതിക്രൂരമായ നടപടികളാണ് യുദ്ധഭൂമിയിൽ നടക്കുന്നത്. നിലയ്ക്കാത്ത വെടിയൊച്ചകൾ അന്താരാഷ്ട്ര ചരക്കുനീക്കത്തെയും യാത്രകളെയും ഇതിനോടകം ബാധിച്ചുകഴിഞ്ഞു. പാചകവാതക ലഭ്യതക്കുറവും വരാനിരിക്കുന്ന രൂക്ഷമായ വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളെയും അവരുടെ ബന്ധുക്കളെയും ഓർത്ത് കേരളത്തിലെ ഓരോ കുടുംബങ്ങളും വലിയ ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിട്ടുവീഴ്ചകൾ ചെയ്തിട്ടാണെങ്കിലും ഒരു സമാധാന കരാറിലെത്താനും പൂർണ്ണമായ യുദ്ധവിരാമം പ്രഖ്യാപിക്കാനും ലോകനേതൃത്വം തയ്യാറാകണം. സമാധാനം പുലരാൻ വേണ്ടി ഏവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എപ്സ്റ്റീൻ ഫയലുകളിലൂടെ പുറത്തുവന്ന പ്രമുഖരുടെ രഹസ്യജീവിതം മനുഷ്യസമൂഹത്തിന് വലിയൊരു പാഠമാണ്. ലോകം ആരാധിക്കുന്ന പല സെലിബ്രിറ്റികളുടെയും വമ്പന്മാരുടെയും ക്രൂരമായ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. എന്നാൽ എല്ലാ സെലിബ്രിറ്റികളും അങ്ങനെയാണെന്ന് പറയുന്നില്ല. നല്ല മൂല്യങ്ങളുയർത്തിപ്പിടിച്ച് ജീവിതം നയിക്കുന്നവരുമുണ്ട്. രാജ്യത്തും ആഗോളതലത്തിലും ഇസ്ലാമോഫോബിയ ശക്തമാകുന്ന സാഹചര്യത്തിൽ വെറുപ്പിനെ വെറുപ്പുകൊണ്ടല്ല, മറിച്ച് തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കാനാണ് വിശ്വാസികൾ തയ്യാറാകേണ്ടതെന്നും ഇമാം ഓർമ്മിപ്പിച്ചു.










0 comments