പാലത്തായി പീഡനകേസ്: അപ്പീൽ നൽകാതെ സർക്കാർ; യുഡിഎഫ്–ബിജെപി ഒത്തുകളി

കെ പത്മരാജൻ
സ്വന്തം ലേഖകൻ
Published on Aug 30, 2026, 04:57 PM | 1 min read
തലശേരി: പാലത്തായി പീഡന കേസിൽ ജീവിതാവസാനം വരെയുള്ള ശിക്ഷ മരവിപ്പിച്ച് ബിജെപി നേതാവ് പാനൂർ കടവത്തൂരിലെ കെ പത്മരാജന് ജാമ്യം അനുവദിച്ച വിധിക്കെതിരെ അപ്പീൽ നൽകാതെ സംസ്ഥന സർക്കാർ. നാലാംക്ലാസ് വിദ്യാർഥിനിയെ അതേ സ്‌കൂളിലെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് രക്ഷയൊരുക്കിയ യുഡിഎഫ്–ബിജെപി ഒത്തുകളി. ജാമ്യ ഹർജിയെ ഫലപ്രദമായി എതിർക്കുന്നതിലും വിചാരണ കോടതിക്ക് മുൻപാകെയുള്ള തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിലും പ്രോസിക്യുഷൻ ദയനീയമായി പരാജയപ്പെട്ടതിന്റെ കൂടി ഫലമായാണ് ജാമ്യം ലഭിച്ചത്.
കേസിനെ എൽഡിഎഫ് സർക്കാറിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരാണ് കോൺഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും. മുൻ മന്ത്രി കെ കെ ശൈലജയെയും സിപിഐ എം നേതാക്കളായ പി ജയരാജനെയും പി ഹരീന്ദ്രനെയുമടക്കം അധിക്ഷേപിച്ചു. പ്രതിയെ സർക്കാർ രക്ഷിക്കുകയാണെന്നും ആക്ഷേപമുയർത്തി. എന്നാൽ, തലശേരി പ്രത്യേക പോക്‌സോ കോടതിയിൽ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കി പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രോസിക്യുഷൻ വിജയിച്ചു.
ഭരണമാറ്റത്തോടെ പീഡന കേസ് പ്രതിയെ ജാമ്യത്തിലിറക്കാൻ പ്രോസിക്യൂഷൻ തന്നെ വഴിയൊരുക്കി. ജാമ്യഹർജി നിശ്ചയിച്ചതിലും മാസങ്ങൾ നേരത്തെയാക്കി ലിസ്റ്റ് ചെയ്തത് മുതൽ ആരംഭിച്ചതാണ് ഒത്തുകളി. ലീഗ് നേതാവ് മുഹമ്മദ് ഷാ ഹൈക്കോടതിയിലെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ തസ്‌തികയിൽ ഉണ്ടായിട്ടും ജാമ്യ ഹർജിയെ എതിർക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടു. ഇരയായ പെൺകുട്ടി വിചാരണ കോടതിക്ക് നൽകിയ നൂറിലേറെ പേജുള്ള മൊഴി ഹൈക്കോടതിയിൽ എത്തിക്കാനും കഴിഞ്ഞില്ല.
എൽഡിഎഫ് ഭരണത്തിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുത്ത പ്രതിയെയാണ് യുഡിഎഫ് സർക്കാർ വന്നതോടെ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടുന്നത്.










0 comments