print edition പാലക്കാട് ഡിവിഷന് മരണമണി; കോൺഗ്രസ് ആഗ്രഹിച്ചു ബിജെപി നടപ്പിലാക്കി

പ്രതീകാത്മക ചിത്രം
കണ്ണൂർ: റെയിൽവേയുടെ മംഗളൂരു മേഖല പാലക്കാട് ഡിവിഷനിൽനിന്ന് വെട്ടിമാറ്റിയതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന. സംസ്ഥാനത്തെ റെയിൽവേ വരുമാനമെല്ലാം സൗത്ത് വെസ്‌റ്റ് സോണിലേക്ക് വേണമെന്ന കർണാടകത്തിന്റെ ആവശ്യവും കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കണമെന്ന ബിജെപിയുടെ ആഗ്രഹവും ചേർന്നപ്പോൾ പാലക്കാട് റെയിൽവെ ഡിവിഷൻ തന്നെ ഇല്ലാതാകുന്ന സ്ഥിതി.
ചരക്കുനീക്ക വരുമാനത്തിൽ വലിയ ഇടിവ് വരുന്നതോടെ യാത്രാസൗകര്യം മാത്രമുള്ള ഡിവിഷനായി പാലക്കാട് പിരിമിതപ്പെടും. സേലം ഡിവിഷൻ രൂപീകരണത്തിന് കോയന്പത്തൂർ അടക്കം പാലക്കാടിന്റെ മുഖ്യഭാഗങ്ങൾ നേരത്തെ മാറ്റിയിരുന്നു. മംഗളൂരുവും മൈസൂരുവിലേക്ക് ചേർത്തതോടെ പാലക്കാട് ഡിവിഷൻ വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തും.
മംഗളൂരു എംപിയും ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റുമായിരുന്ന നളിൻകുമാർ കട്ടീലിന് കേരളത്തിന്റെ ആർഎസ്‌എസ് ചുമതലയുണ്ടായിരുന്നപ്പോഴാണ് ‘മംഗളൂരു പിടിച്ചെടുക്കണമെന്ന’ ആശയം മുന്നോട്ടുവച്ച് കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾക്ക് തടയിടാൻ ശ്രമം തുടങ്ങിയത്.
പുതിയ ട്രെയിനും സൗകര്യവും ഏർപ്പാടാക്കുന്നതിൽ റെയിൽവെയുടെ മുഖ്യ മാനദണ്ഡം വരുമാനമാണ്. മംഗളൂരു വെട്ടിയാൽ കേരളത്തിന്റെ റെയിൽവേ അടിസ്ഥാനസൗകര്യത്തിൽ ഇടിവുണ്ടാക്കാമെന്ന ചിന്തയാണ് കടുംവെട്ടിന് പിന്നിൽ. മംഗളൂരുവിനായി കർണാടക സർക്കാരിന്റെ സമ്മർദവും കാര്യങ്ങൾ എളുപ്പമാക്കി.
റെയിൽവേയിൽ ഇടതുപക്ഷ യൂണിയനുകൾക്ക് ശക്തമായ വേരോട്ടമുള്ള ഡിവിഷനാണ് പാലക്കാട്. ഇതിന്റെ സ്വാധീനം മംഗളൂരുവിലേക്ക് നീളുന്നതും ആർഎസ്‌എസ്സിനെ അസ്വസ്ഥമാക്കി. മംഗളൂരുവിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ മുൻനിരയിൽ റെയിൽവേ തൊഴിലാളികളുണ്ട്. ഇവരെ ആശയപരമായി ശക്തിപ്പെടുത്തുന്നത് ഡിആർഇയു പ്രവർത്തകരാണ്.
അവരെ നിയന്ത്രിക്കുക എന്നതും ആർഎസ്‌എസ് ലക്ഷ്യമാണ്.
നിലവിൽ പാലക്കാട് ഡിവിഷന്റെ പ്രധാന ടെർമിനലാണ് മംഗളൂരു സെൻട്രൽ ജങ്‌ഷൻ. മലബാർ മേഖലയിൽ ട്രെയിൻ അറ്റുകറ്റപ്പണിക്ക് സൗകര്യമുള്ള ഏക ടെർമിനലും മംഗളൂരുവിലാണ്. വടക്കൻ കേരളത്തിന്റെ റെയിൽവേ വികസനമെല്ലാം ഇതുവരെ നിരസിച്ചത് മംഗളൂരുവിലെ സൗകര്യം ചൂണ്ടിക്കാട്ടിയാണ്.










0 comments