അതിവേഗം പാലക്കാട് 
വ്യവസായ സ്‌മാർട്ട് സിറ്റി ; ടെൻഡർ നടപടി പൂർത്തിയാക്കി കേരളം

 industrial smart city

പാലക്കാട് സ്‌മാർട്ട് സിറ്റി ആദ്യഘട്ടത്തിന്റെ രൂപരേഖ

വെബ് ഡെസ്ക്

Published on Sep 25, 2025, 02:45 AM | 1 min read


തിരുവനന്തപുരം

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്‌മാർട്ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്‌ ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി കേരളം. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎല്‍) പിഎഎസ്‌പി പ്രോജക്‌ട്‌സ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമാണക്കരാർ. കഴിഞ്ഞ വർഷം രാജ്യത്ത്‌ അനുവദിച്ച 12 വ്യവസായ ഇടനാഴി സ്‌മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള നടപടി പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം. ജിഎസ്ടിയടക്കം 1316.13 കോടി രൂപയ്‌ക്കാണ് കരാര്‍. നിർമാണം ഉടൻ ആരംഭിക്കും.


പാലക്കാട് സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ 3,600 കോടിയോളം രൂപയാണ്‌ ചെലവ് കണക്കാക്കുന്നത്. കിഫ്ബിവഴി 1,489 കോടി രൂപ ചെലവിട്ട്‌ രണ്ടുവര്‍ഷം മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ 1,450 ഏക്കര്‍ ഏറ്റെടുത്തിരുന്നു. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പറേഷന് കൈമാറുകയാണ്‌. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110ഉം മാര്‍ച്ചില്‍ 220ഉം ഏക്കർ കൈമാറിയപ്പോള്‍ കേന്ദ്രം 313.5 കോടി രൂപ നൽകി.


ചെന്നൈ–ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി നിർമിക്കാൻ 2019 ആഗസ്‌തിലാണ് തീരുമാനിച്ചത്. സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവർത്തികമാക്കാനുള്ള നടപടിക്രമങ്ങൾ കേരളം 2020 സെപ്‌തംബറിൽത്തന്നെ ആരംഭിച്ചു. 14 മാസത്തിനുള്ളിലാണ്‌ 1152 ഏക്കർ ഏറ്റെടുത്തത്.


കഴിഞ്ഞ ജൂണിൽ മന്ത്രി പി രാജീവ് കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ച് ഇടനാഴിക്കുള്ള അംഗീകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും സംസ്ഥാനം പൂർത്തിയാക്കിയ നടപടികൾ അറിയിക്കുകയും ചെയ്‌തിരുന്നു.


കിന്‍ഫ്രയും കേന്ദ്രസര്‍ക്കാരിന് കീഴിലെ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാ(കെഐസിഡിസി)ണ് സ്‌മാര്‍ട്ട്‌ സിറ്റി വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home