ലൈംഗികാതിക്രമവും അതിജീവിതയെ അപമാനിക്കലും
print edition എംഎൽഎയും ജനറൽ സെക്രട്ടറിയും ഒളിവിൽ ; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ

വേണു കെ ആലത്തൂർ
Published on Dec 04, 2025, 03:10 AM | 1 min read
പാലക്കാട്
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും അതിജീവിതയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് അപമാനിച്ച കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരും ഒളിവില്‍ പോയതോടെ പാലക്കാട്ടെ കോൺഗ്രസ് ഗുരുതര പ്രതിസന്ധിയിൽ.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽനിന്ന് നയിക്കേണ്ട ജില്ലയിലെ രണ്ട് പ്രധാന നേതാക്കളാണ് ലൈംഗികാതിക്രമക്കേസിൽ അറസ്‌റ്റ് ഭയന്ന് മുങ്ങിനടക്കുന്നത്.
ലൈംഗികാതിക്രമ വാർത്തകൾ വന്നപ്പോൾ ഒന്നരമാസം മാധ്യമങ്ങൾക്കുമുന്നിൽ വരാതെ രാഹുൽ പത്തനംതിട്ടയിലെ വീട്ടിൽ ഒളിച്ചിരുന്നു. പരാതി വന്നതോടെ അറസ്റ്റ് ഭയന്ന് ഒളിവിൽപ്പോയി. എംഎൽഎ കർണാടകയിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. സന്ദീപ് വാര്യർക്കെതിരെയും ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
നിരവധി പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി കെപിസിസിക്ക് കിട്ടിയപ്പോള്‍, അത് മറച്ചുവച്ചാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത്. അതിന് സമ്മർദം ചെലുത്തിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറന്പിൽ എംപിയുമായിരുന്നു. ഡിസിസി നൽകിയ പട്ടിക അട്ടിമറിച്ചാണ് രാഹുലിനെ വളഞ്ഞവഴിയിലൂടെ പാലക്കാട്ടെത്തിച്ചത്. ലൈംഗികാതിക്രമ പരാതി ഉയർന്നപ്പോൾ പാർടി നടപടിയെടുത്തത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ വി ഡി സതീശൻ ഇപ്പോൾ മലക്കംമറിയുന്നതിലും കള്ളത്തരമുണ്ട്. ഇത്തരം പരാതി അറിഞ്ഞിട്ടും അന്ന് എന്തുകൊണ്ട് എതിർത്തില്ല എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഹുലിനായിരുന്നു നേതൃപരമായ പങ്ക്. എന്നാൽ, പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കാൻ കെപിസിസിയോ, ഡിസിസിയോ നിർദേശിച്ചില്ല. നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെയാണ് രാഹുലിനെ പാലക്കാട്ട് പ്രചാരണത്തിന് നിയോഗിച്ചതെന്നാണ് വ്യക്തമാകുന്നത്.









0 comments