print edition കൊട്ടാരമറ്റം ഓട്ടോസ്‌റ്റാൻഡ്: ചർച്ചയില്ല; പാലാ നഗരസഭയിൽ ഏകപക്ഷീയ തീരുമാനവുമായി അധ്യക്ഷ

പാലാ: കൊട്ടാരമറ്റം ഓട്ടോറിക്ഷാ സ്‌റ്റാൻഡ് വിഷയത്തിൽ പ്രതിപക്ഷ നോട്ടീസിൽ വിളിച്ചുചേർത്ത പ്രത്യേക കൗൺസിലിൽ ചർച്ചയില്ലാതെ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ച് അധ്യക്ഷ ഇറങ്ങിപ്പോയി.
സ്‌റ്റാൻഡ് മാറ്റം സംബന്ധിച്ച് എൽഡിഎഫ് നേതൃത്വത്തിലുള്ള 12 പ്രതിപക്ഷാംഗങ്ങൾ മുനിസിപ്പൽ നിയമത്തിലെ ചട്ടം ഏഴ് പ്രകാരം നൽകിയ നോട്ടീസിൽ സെക്രട്ടറി വിളിച്ച് ചേർത്ത പ്രത്യേക കൗൺസിലിലാണ് അംഗങ്ങളുടെ അവകാശം നിഷേധിച്ച് നഗരസഭാധ്യക്ഷയുടെ നടപടി.
യുഡിഎഫ്– സ്വതന്ത്രകൂട്ടായ്‌മ സഖ്യം കൗൺസിലിന് മുമ്പ് കേരള കോൺഗ്രസ്(ജോസഫ് വിഭാഗം) ഓഫീസിൽ യോഗം ചേർന്ന് എടുത്ത തീരുമാനം അധ്യക്ഷ കൗൺസിലിൽ പ്രഖ്യാപിക്കുകയായിരുന്നു.
കൊട്ടാരമറ്റം ഓട്ടോസ്‌റ്റാൻഡ് ബസ് സ്‌റ്റാൻഡിലേക്ക് മാറ്റിയതിന് അംഗീകാരം തേടിയായിരുന്നു പ്രതിപക്ഷാംഗങ്ങൾ നോട്ടീസ് നൽകി പ്രത്യേക കൗൺസിൽ ചേർന്നത്.
എന്നാൽ സ്‌റ്റാൻഡ് മാറ്റുന്നത് സംബന്ധിച്ച് ഭരണപക്ഷത്തെ 14 അംഗങ്ങൾ ഒപ്പിട്ട് നൽകിയ നിവേദനം കൗൺസിലിൽ വായിച്ച് ഇതുസംന്ധിച്ച് നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ട് തേടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ ദിയ ബിനു യോഗം അവസാനിപ്പിച്ചു. ഭരണപക്ഷത്തെ പത്ത് അംഗങ്ങളും ഇറങ്ങിപ്പോയി.
കോൺഗ്രസിന്റെ നാല് അംഗങ്ങളും അഭിപ്രായങ്ങൾ പറയാതെ അൽപ്പം കഴിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു. ഓട്ടോ സ്‌റ്റാൻഡ് വിഷയത്തിനാണ് പ്രത്യേക കൗൺസിലിൽ മുഖ്യപരിഗണന നൽകേണ്ടിയിരുന്നത്.
എന്നാൽ സ്‌റ്റാൻഡിങ് കമ്മിറ്റികളുടെ തീരുമാനങ്ങളും ഭരണപക്ഷാംഗങ്ങളുടെ നിവേദനവും അജണ്ടയിൽ ആദ്യം ഉൾപ്പെടുത്തിയ ചെയർപേഴ്‌സൺ സ്‌റ്റാൻഡ് വിഷയം അവസാനമായാണ് പരിഗണിച്ചത്. ചർച്ച അട്ടിമറിക്കാനുള്ള നടപടിയായിരുന്നു ഇത്.










0 comments