print edition കോംഗോ ചരിത്രം

ലോകകപ്പിൽ പോർച്ചുഗലിനെതിരെ കോംഗോ താരം യൊവാനെ വിസ്സ ഹെഡ്ഡറിലൂടെ സമനിലഗോൾ നേടുന്നു
ഹൂസ്‌റ്റൺ: ചരിത്രംകുറിച്ച് കോംഗോ. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ സമനിലയിൽ തളച്ച് കോംഗോ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യ പോയിന്റ് സ്വന്തമാക്കി.
52 വർഷത്തെ ഇടവേളയ്‌ക്കുശേഷം ലോകകപ്പ് വേദിയിലെത്തിയ കോംഗോ ആദ്യമായാണ് ഗോളും നേടുന്നത്. യൊവാനെ വിസ്സയുടെ മിന്നുന്നൊരു ഹെഡ്ഡറിൽ ആഫ്രിക്കൻ രാജ്യം സ്വപ്‌നം പൂർത്തിയാക്കി.
ആറാം മിനിറ്റിൽ ജോയോ നെവെസിന്റെ ഹെഡ്ഡറിലാണ് പോർച്ചുഗൽ ലീഡ് നേടിയത്. പിന്നെ കണ്ടത് കോംഗോയുടെ പോരാട്ടവീര്യം. യൂറോപ്യൻ വന്പൻമാരെ വരച്ചവരയിൽ നിർത്തി.
അഞ്ചാം മിനിറ്റിലെ ഒറ്റ ഷോട്ട് മാത്രമായിരുന്നു മത്സരത്തിൽ പോർച്ചുഗലിന് തൊടുക്കാനായത്. ആറാം ലോകകപ്പിന് ഇറങ്ങി ചരിത്രംകുറിച്ച റൊണാൾഡോയ്‌ക്ക് മത്സരത്തിൽ തിളങ്ങാനായില്ല. ആദ്യപകുതിയിൽ പന്ത് കാര്യമായി കിട്ടിയില്ല. അവസാന നിമിഷം കിട്ടിയ രണ്ട് അവസരങ്ങൾ പാഴായി.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പാണ് ആർതർ മസുകുവിന്റെ കോർണറിൽ ഉയർന്നുചാടി വിസ്സ തലവച്ചത്. ഗ്രൂപ്പ് ‘കെ’യിൽ ഇരു ടീമുകളും ഓരോ പോയിന്റ് നേടി. 1974 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളിയും തോറ്റായിരുന്നു കോംഗോയുടെ മടക്കം. 14 ഗോളും വഴങ്ങി.









0 comments