ടിവി സെന്റർ ജങ്‌ഷൻ നവീകരണം തുടങ്ങി

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ ഓഫീസിന് സമീപമുള്ള റവന്യൂഭൂമിയിൽനിന്ന് ചുറ്റുമതിൽ പൊളിച്ചുമാറ്റി റോഡ് വികസനത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചപ്പോൾ
കാക്കനാട്
കാക്കനാട്ടിലെ ഈച്ചമുക്ക് ടിവി സെന്റർ ജങ്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നവീകരണത്തിന് തുടക്കമായി. ജങ്‌ഷനും തുതിയൂർ റോഡും വീതികൂട്ടാനായി സമീപത്തെ റവന്യു പുറമ്പോക്കുഭൂമി ഉപയോഗിക്കാൻ കലക്ടർ ജി പ്രിയങ്ക അനുമതി നൽകിയിരുന്നു.
വൈറ്റില ബൈപാസിൽനിന്ന് വെണ്ണല, പാലച്ചുവടുവഴി കാക്കനാട്ടേക്ക് എത്തുന്ന വാഹനങ്ങൾ സീപോർട്ട്–എയർപോർട്ട് റോഡിൽ പ്രവേശിക്കുന്ന പ്രധാന കവാടമാണ് ടിവി സെന്റർ ജങ്‌ഷൻ. ജങ്ഷന് പടിഞ്ഞാറുഭാഗത്തുള്ള റവന്യുഭൂമിയിൽനിന്ന് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ ജില്ലാനേതൃത്വം അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചുറ്റുമതിൽ പൊളിച്ചുമാറ്റി റോഡ് വികസനത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.
സീപോർട്ട്–എയർപോർട്ട് റോഡിലൂടെ മെട്രോറെയിൽ പദ്ധതി നടപ്പാകുന്നതിനോടനുബന്ധിച്ച് കെഎംആർഎൽ സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ടിവി സെന്റർ ജങ്‌ഷനിലും തുതിയൂർ റോഡിലും ഗതാഗതത്തിന് തടസ്സം നേരിടുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് അധിക ഭൂമി ഉൾപ്പെടുത്തി റോഡിന്റെ വീതി കൂട്ടുന്നത്.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ ഓഫീസിനുസമീപമുള്ള റവന്യുഭൂമിയിൽനിന്ന് മൂന്നു സെന്റ് ഇതിനായി വിനിയോഗിക്കും. സംരക്ഷണഭിത്തി നിർമാണം പൂർത്തിയായശേഷം പ്രദേശത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികളും ആരംഭിക്കും.










0 comments