ജെഫിന്റെ അതിജീവനക്കുടകൾ

ജെഫിൻ കുടനിർമാണത്തിൽ
വർഗീസ് പുതുശേരി
Published on Jun 18, 2026, 01:54 AM | 1 min read
അങ്കമാലി
പരിമിതികളെ അതിജീവിച്ച് കുടനിർമാണത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് കിടങ്ങൂർ പാറയ്ക്ക ജെഫിൻ. ജന്മനാ രണ്ട് കാലിനും സ്വാധീനമുണ്ടായിരുന്നില്ല ജെഫിന്.
മാതാപിതാക്കളായ ഇട്ടിയച്ചനും റീത്തയ്ക്കും സ്ഥിരവരുമാനമില്ല. കൂലിപ്പണി ചെയ്ത് ഇട്ടിയച്ചന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകുക പ്രയാസമായപ്പോഴാണ് ജെഫിൻ കുടനിർമാണത്തിലേക്ക് കടന്നത്. കാക്കനാട് മഠത്തിലെ അന്തേവാസിയായി എട്ടാംക്ലാസ് വരെയാണ് ജെഫിന് പഠിക്കാനായത്. ഇപ്പോൾ 29 വയസ്സുണ്ട്. സഹോദരൻ ജെറിനും സ്ഥിരവരുമാനമുള്ള ജോലിയായിട്ടില്ല. കുടനിർമാണം തുടങ്ങിയതോടെ അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളും വലിയ പിന്തുണ നൽകി.
പതിനാല് വർഷമായി കുടകളുണ്ടാക്കുന്നു. ഒരുദിവസം പന്ത്രണ്ടോളം കുടകൾ തീർക്കും. കാലൻകുട, ത്രീഫോൾഡ്, ടുഫോൾഡ്, കുട്ടികളുടെ വർണക്കുട, കുഞ്ഞുങ്ങൾക്കായുള്ള കുടകൾ, തൊപ്പിക്കുട എന്നിവയെല്ലാം ജെഫിൻ നിർമിക്കാറുണ്ട്. എറണാകുളം ഫെയ്ത് ഇന്ത്യ സ്ഥാപനത്തിലായിരുന്നു സൗജന്യ കുടനിർമാണ പരിശീലനം. ഓൺലൈൻ, കൊറിയർ, ഫെയ്സ്ബുക്, വാട്സാപ് എന്നിവ വഴിയാണ് വിൽപ്പന. ജെഫിൻ നൽകുന്ന ഗുണമേന്മയുടെ ഉറപ്പിൽ നേരിട്ടും ആവശ്യക്കാർ വാങ്ങാനെത്തുന്നു. കുട വേണ്ടവർക്ക് 95446 68550 എന്ന നമ്പറിൽ വിളിക്കാം.









0 comments