print edition നെല്ല് സംഭരണവില വിതരണം അവതാളത്തിൽ; ഇടപെടാതെ സർക്കാർ

പ്രത്യേക ലേഖകൻ
Published on Jul 15, 2026, 12:01 AM | 1 min read
പാലക്കാട്: നെല്ല് സംഭരണവും വില വിതരണവും അവതാളത്തിലായിട്ടും ഇടപെടാതെ സംസ്ഥാന സർക്കാർ. മെയ് 22ന് ശേഷമുള്ള പിആർഎസുകൾക്ക് ഇനിയും പണം നൽകിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ 90 കോടി സപ്ലൈകോയ്‌ക്ക് കൈമാറിയിട്ടും കർഷകർക്ക് നൽകാൻ സംസ്ഥാനം തയ്യാറായിട്ടില്ല. രണ്ടാംവിളയിൽ 359 കോടി വിതരണം ചെയ്യാനുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതോടെ നെല്ലിന്റെ വില വിതരണത്തിനുള്ള ചുമതല സഹകരണ സംഘങ്ങളിൽനിന്ന് മാറ്റി പഴയപടി എസ്‌ബിഐ, കനറാ ബാങ്കുകൾക്ക് നൽകി. എന്നാൽ ഇൗ ബാങ്കുകൾ വില വിതരണം നിർത്തി. കഴിഞ്ഞ ആഴ്‌ചയിലെ മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല.
ബാങ്കുകളുടെ കൺസോഷ്യത്തിന്റെ പരിധി കഴിഞ്ഞതിനാലാണ് പ്രതിസന്ധി രൂപപ്പെട്ടത്. എന്നാലിത് കഴിഞ്ഞ ദിവസം സപ്ലൈകോ പുതുക്കി 1600 കോടിയാക്കി ഉയർത്തി. കർഷകർക്ക് പണം നൽകാനുള്ള സാങ്കേതിക തടസ്സം നീങ്ങിയിട്ടില്ല. രണ്ടുദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. രാഷ്ട്രീയ പ്രേരിതമായി സപ്ലൈകോ, പാഡി മാർക്കറ്റിങ്, കൃഷി ഉദ്യോഗസ്ഥരെയാകെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതും സംഭരണ നടപടികൾ അവതാളത്തിലാക്കി. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലല്ല, ജീവനക്കാരുടെ രാഷ്ട്രീയം നോക്കി സ്ഥലം മാറ്റുന്നതിലാണ് സർക്കാരിന്റെ മുൻഗണനയെന്ന് കർഷകസംഘടനകൾ പറയുന്നു.
വിള ഇൻഷുറൻസ് സമയം 31 വരെ
പാലക്കാട്: സംഭരണവില വിതരണം അവതാളത്തിലായ സന്ദർഭത്തിലാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിനുള്ള പദ്ധതിയിൽ രജിസ്‌റ്റർ ചെയ്യാനുള്ള സമയം നീട്ടാതെ കേന്ദ്ര സർക്കാരും കർഷകരെ ദ്രോഹിച്ചിരുന്നത്. കർഷക പ്രതിഷേധം ശക്തമായതോടെ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാനുള്ള സമയം 15ൽ നിന്ന് 31ലേക്ക് നീട്ടി. പോർട്ടൽ ആറിന് തുറന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ഒന്പതിനാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിനിടയിൽ രണ്ട് അവധി ദിവസം വന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. കാലാവസ്ഥാ വ്യതിയാനംമൂലം വിള പ്രതിസന്ധിയിലായാൽ സാന്പത്തികസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. നെൽകൃഷി ഏക്കറിന് 10,000 രൂപയും മാവിന് സീസണിൽ ഏക്കറിന് 60,000 രൂപയും നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരത്തുകയിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം.










0 comments