വടകരയിൽ മാങ്കൂട്ടത്തിലിന് ഫ്ലാറ്റുണ്ടോ; എംപിയോട് ചോദിച്ച് അറിയിച്ചാലും മതി; ഇല്ലെങ്കിൽ വരുന്നത് കേരളാ പൊലീസ് : സരിൻ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ റിമാൻഡ് ചെയ്തതിന് പിന്നാലെ കുറ്റകൃത്യങ്ങളിലെ ഷാഫി പറമ്പിൽ എംപിയുടെ പങ്ക് സൂചിപ്പിച്ച് പി സരിന്റെ കുറിപ്പ്.
വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടുവെന്നാണ് എഫ്ഐആറിലുള്ളത്. വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ എന്നാണ് പി സരിന്റെ ചോദ്യം. സ്ഥലം എംപിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കിൽ, പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും, കേരളാ പൊലീസ് എന്നും സരിൻ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റിമാൻഡ് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ എഫ്‌ഐആർ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നുവെന്നും പരാതിയുടെ അഞ്ചാം പേജിൽ പരാതിക്കാരി പറയുന്നത് ഇങ്ങനെയാണെന്നും കുറിപ്പിന്റെ തുടക്കത്തിൽ സരിൻ പറയുന്നുണ്ട്.
അതേസമയം, സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി പറമ്പിൽ എംപിയെന്ന് എ കെ ഷാനിബ് വെളിപ്പെടുത്തിയതും ഷാഫിയെ വെട്ടിലാക്കി. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എംഎൽഎ ആക്കാനും ഒക്കെ മുന്നിൽ നിന്നത് വടകര എംപി ഷാഫിയാണെന്ന് ഷാനിബ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എല്ലാം പുറത്ത് വന്നതിന് ശേഷവും ആ ക്രിമിനലിന് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നയാളാണ് ഷാഫി പറമ്പിൽ. ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല. നിരവധി പെൺകുട്ടികൾ ഇപ്പോഴും ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാണ് ഒന്ന് ഉറങ്ങുന്നത് പോലും. ഈ ഒരൊറ്റ ക്രിമിനൽ കാരണം ഇപ്പോഴും മനോരോഗ വിദഗ്ധന്റെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളേറെയാണെന്നും ഷാനിബ് കുറിപ്പിൽ പറഞ്ഞു.










0 comments