ചെല്ലാനം വിട്ടവർ തിരിച്ചുവരുന്ന കാലം; ടെട്രാപോഡിനായി 404 കോടിയുടെ പദ്ധതിക്ക് നിർമ്മാണാനുമതി; മന്ത്രിസഭാ തീരുമാനത്തിൽ പി രാജീവ്

കൊച്ചി: തീരമാകെ വിഴുങ്ങുന്ന കടലാക്രമണത്തിൽ വിറങ്ങലിച്ച നാളുകൾ ഇപ്പോൾ ചെല്ലാനംകാർക്ക് പഴങ്കഥയാണ് എന്നതാണ് യാഥാർഥ്യം. തീരത്തുയർന്ന ടെട്രാപോഡ് കടൽഭിത്തിക്കപ്പുറത്ത് ഇപ്പോൾ കടൽ തോറ്റു പിൻവാങ്ങുന്നു. പഴയതുപോലെ തീരത്തേക്ക് തള്ളിക്കയറി തീരവാസികളുടെ വീടും സമ്പാദ്യവും കടലെടുക്കുന്നില്ല. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ തീരസംരക്ഷണ നടപടികളാണ് ചെല്ലാനത്തിന്റെ നിത്യദുഃഖത്തിന് പരിഹാരം കണ്ട് തീരം ശാന്തമായുറങ്ങാൻ അവസരമൊരുക്കിയത്.
തുടർ നടപടികളുടെ ഭാഗമായി ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി പണിയുന്നതിന് 404 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് നോമിനേഷൻ വ്യവസ്ഥയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘത്തിന് നിർമ്മാണാനുമതി നൽകിയ മന്ത്രിസഭാ തീരുമാനം സന്തോഷത്തോടെ പങ്കുവെച്ച് മന്ത്രി പി രാജീവ്.
മന്ത്രിയായി ചുമതലയേറ്റ ശേഷം ചേംബറിൽ ആദ്യമായി ചേർന്ന യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചതെന്നും 347 കോടി രൂപ മുതൽമുടക്കിൽ 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കിയെന്നും വ്യക്തിപരമായി ഇക്കാര്യത്തിലുള്ള സംതൃപ്തി കൂടി അറിയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ വിഭാവനം ചെയ്തതു പോലെ കടൽഭിത്തി പൂർത്തിയാക്കുന്നതിനായി അവശേഷിക്കുന്ന 6.1 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കാനുള്ള അനുമതിയാണ് ഇന്ന് ചേർന്ന മന്ത്രിസഭയിൽ തീരുമാനം ആയത്. നിർമ്മാണച്ചെലവ് കണക്കാക്കുമ്പോൾ ശരാശരി 66 കോടിയിലധികം രൂപയാണ് ഒരു കി.മീറ്റർ ദൂരം തീര സംരക്ഷണത്തിനായി ചെല്ലാനത്ത് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്.
ചെല്ലാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് കേരളത്തിലും കേന്ദ്രത്തിലും ഒരേ പാർട്ടിയുടെ ആളുകൾ ഭരണത്തിലുണ്ടായിരുന്ന ഘട്ടത്തിൽ പോലും സാധ്യമാക്കാൻ പറ്റാതിരുന്ന പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ഇച്ഛാശക്തിയോടെ പൂർത്തിയാക്കുന്നത്- പി രാജീവ് സമൂഹമാധ്യമത്തിൽ കുറിച്ചു.











0 comments