സുപ്രീംകോടതി നിരീക്ഷണം സർക്കാർ നിലപാട് ശരിവയ്‌ക്കുന്നത് : പി രാജീവ്

തിരുവനന്തപുരം
വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി നിരീക്ഷണം, സർക്കാർ മുന്നോട്ടുവച്ച കാര്യങ്ങൾ ശരിവയ്‌ക്കുന്നതാണെന്ന് നിയമ മന്ത്രി പി രാജീവ്. സർക്കാരിന് സർവകലാശാലകളിലുള്ള അധികാരത്തെ സുപ്രീംകോടതി ശരിവയ്‌ക്കുന്നു. ഇതിനുമുമ്പുള്ള സുപ്രീംകോടതി വിധി ഉദ്ധരിച്ച് ചാൻസലറും ചിലമാധ്യമങ്ങളും പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് കോടതി നിരീക്ഷണം.
സുപ്രീംകോടതി സർക്കാരിനോട് പാനൽ ആവശ്യപ്പെട്ടതോടെ സർക്കാരിനുള്ള ഉത്തരവാദിത്തവും അധികാരവും വ്യക്തമായിക്കഴിഞ്ഞു. നേരത്തെ ബംഗാൾ സർവകലാശാലകളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിതന്നെ സെർച്ച് കമ്മിറ്റിയുടെ പാനൽ തയ്യാറാക്കി അതിൽനിന്ന് ഒരു കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് നിർദേശം നൽകിയിരുന്നു. ആ കമ്മിറ്റി വിസിമാരുടെ പാനൽ മുഖ്യമന്ത്രിക്ക് നൽകണമെന്നും മുഖ്യമന്ത്രി മുൻഗണന നിശ്‌ചയിച്ച് ചാൻസലർക്ക് നൽകണമെന്നും അതിൽനിന്ന് നിയമനം നടത്തണമെന്നും കോടതി നിർദേശിച്ചു.
ചാൻസലർക്ക് വേണമെങ്കിൽ മുൻഗണന മാറ്റാം. എന്നാൽ, വ്യക്തമായ കാരണങ്ങൾ എഴുതിനൽകണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ചാൻസലർ ഒരാളെ ചുമതലപ്പെടുത്തുമ്പോൾ എവിടെനിന്ന് പേരുവന്നുവെന്ന ചോദ്യത്തിന് മറുപടി കിട്ടില്ല. എന്നാൽ, സർക്കാരിന് ഓരോ അധ്യാപകരെയും വിലയിരുത്താൻ സംവിധാനമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.









0 comments