സെക്രട്ടറിയറ്റിലേക്ക് കെഎസ്‌ടിഎ മാർച്ച്
print edition സംഘപരിവാറിന് സംസ്ഥാന സർക്കാർ പരവതാനി വിരിക്കുന്നു: പി ജയരാജൻ

കെഎസ്ടിഎ സെക്രട്ടറിയറ്റ് ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : സംഘപരിവാറിനും അവരുടെ ആശയങ്ങൾക്കും എല്ലാ മേഖലയിലും പരവതാനി വിരിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, പഴയ പെൻഷൻ പദ്ധതി പുനരാരംഭിക്കുക, 12-ാമത് ശമ്പള പരിഷ്‌കരണ കമീഷനെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കെഎസ്‌ടിഎ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബിജെപി സർക്കാരിനെ നിയന്ത്രിക്കുന്നത് സവർക്കറുടെ ആശയമാണ്. ഇതിന് അനുസൃതമായിട്ടുള്ള നയമാണ് കേരളത്തിൽ സതീശൻ സർക്കാരും നടപ്പാക്കുന്നത്. യുഡിഎഫിന്റെ ഭരണകാലം വെടിമരുന്ന് ഉണക്കാനുള്ള കാലമായിട്ടാണ് കേരളത്തിലെ സംഘപരിവാർ ശക്തികൾ കണക്കാക്കുന്നത്. സതീശൻ–സംഘപരിവാർ ഡീലിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള പദ്ധതിയോടൊപ്പം കേരളത്തിലെ കോൺഗ്രസും അണിനിരക്കുകയാണ്.
വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനുമാണ് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം. ചെറുപ്പത്തിലേ പിടികൂടുക എന്ന മനഃശാസ്ത്രതത്വം ഉപയോഗിച്ച് കുട്ടികൾ എന്തുപഠിക്കണം എന്നതടക്കം നിർദേശിക്കുന്ന നിലയിലാണ് രാജ്യത്ത് ബിജെപി നടപ്പാക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്ന എല്ലാറ്റിനെയും ബിജെപി സർക്കാർ തകർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീന അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിജോവ് സത്യൻ, പി സുജുമേരി, ജില്ലാ സെക്രട്ടറി ആർ വിദ്യാ വിനോദ് എന്നിവർ സംസാരിച്ചു. മറ്റ് ജില്ലകളിൽ, ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു










0 comments