അവയവമാഫിയയ്ക്കായി വ്യാജരേഖ; എറണാകുളത്ത് മൂന്നുപേർ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
കൊച്ചി: മനുഷ്യാവയവ കച്ചവടത്തിനായി വ്യാജരേഖകൾ ചമയ്ക്കുന്ന വൻ മാഫിയാ സംഘത്തെ തേടി പൊലീസ്. എറണാകുളം റൂറൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പള്ളിക്കര ഉൾപ്പെടെയുള്ള മേഖലകളിൽ ഫോട്ടോസ്റ്റാറ്റ് കടകൾ കേന്ദ്രീകരിച്ച് അവയവദാനത്തിനുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്നതായി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവയവദാനത്തിന് നിയമപരമായി ആവശ്യമായ സമ്മതപത്രങ്ങളും വില്ലേജ് ഓഫീസർമാരുടെ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുമാണ് ഈ സംഘം വ്യാജമായി നിർമ്മിക്കുന്നത്. കുന്നത്തുനാട്, തടിയിട്ടുപറമ്പ് സ്റ്റേഷൻ പരിധികളിലെ സ്റ്റുഡിയോകളിലും ഫോട്ടോസ്റ്റാറ്റ് കടകളിലുമായിരുന്നു പ്രധാനമായും റെയ്ഡ്.
കുന്നത്തുനാട് പോലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വ്യാജരേഖാ നിർമ്മാണത്തിന് ഉപയോഗിച്ച സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ ഉന്നതർ വലയിലാകുമെന്നാണ് സൂചന.
ഒരു വലിയ നെറ്റ്‌വർക്കിന്റെ ഭാഗമായാണ് ഈ തട്ടിപ്പ് നടക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാവപ്പെട്ടവരെയും നിർധനരെയും ലക്ഷ്യം വെച്ച് അവയവ കച്ചവടം നടത്തുന്ന മാഫിയാ സംഘം ഇത്തരം കടകൾ വഴി രേഖകൾ ഒപ്പിക്കുകയാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.










0 comments