പ്രതിപക്ഷം ഭയംമൂലം പുകമറ സൃഷ്ടിക്കുന്നു; ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭയക്കുന്ന പ്രതിപക്ഷം പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ദിവസമായി സഭാനടപടികൾ പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്നും ഈ നിലാപട് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ സഭയിൽ കാണാത്ത നടപടികളാണ് പ്രതിപക്ഷം കൈക്കൊണ്ടത്. സ്പീക്കറുടെ മുഖം മറച്ച നടപടി അവർ ബോധപൂർവ്വം ചെയ്താണ്. പലയിടങ്ങളിൽ നിയമസഭ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിട്ടില്ല. സഭ രണ്ട് ദിവസം സ്തംഭിപ്പിച്ച പ്രതിപക്ഷം അവരുടെ ആവശ്യം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്താണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും എന്തിനാണ് അവർ ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഏത് പ്രശ്നത്തിനും വിശദീകരണം നൽകാൻ തയാറാണ്. സഭയിൽ ഭയം എന്നാണ് പ്രതിപക്ഷം ഉയർത്തിയ ബാനറിൽ കണ്ടത്. അവർക്കുള്ള ഭയമാണ് ബാനറിൽ കാണുന്നത്. വിഷയങ്ങൾ ഉന്നയിക്കാൻ പല മാർഗങ്ങൾ ഉണ്ടല്ലോ. ചോദ്യോത്തര വേളയിൽ ഉന്നയിക്കാം സബ്മിഷൻ ആകാം ശ്രദ്ധ ക്ഷണിക്കൽ ആകാം പ്രതിപക്ഷ നേതാവിന്റെ പ്രത്യേക അവകാശം ഉപയോഗിച്ച് ഉന്നയിക്കാം. അങ്ങനെയുള്ള പല മാർഗങ്ങളും ഉണ്ടല്ലോ. ഒരു മാർഗ്ഗവും സ്വീകരിക്കാൻ വസ്തുതയെ ഭയക്കുന്ന പ്രതിപക്ഷം ശ്രമിക്കുന്നില്ല. സഭയിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ പുകമറകളെ ഞങ്ങൾ ഭയപ്പെടുന്നില്ല. വസ്തുകൾ അവതരിപ്പിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല: ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം നടക്കുന്നു
ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നകാര്യങ്ങളില്‍ ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുണ്ടെന്നും ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപിയുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്. മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. അതെല്ലാം വന്നപ്പോൾ തങ്ങളുടെ കയ്യിൽ ഒന്നും പറയാനില്ല പിന്നെ ഇങ്ങനെയുള്ള ചില രീതികൾ കാണിക്കുക എന്നതാണ്. ഒരു ബോർഡിൽ കണ്ടു സിബിഐ അന്വേഷണം വേണമെന്ന്. അതിന് പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ട്. സാധാരണ നിലയിലുള്ള പാർലമെൻററി നടപടിക്രമം അറിയാത്തവരല്ല തങ്ങളൊന്നും അതൊരു ദൗർബല്യമായി പ്രതിപക്ഷം കാണുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.









0 comments