ഓപ്പറേഷൻ 'സ്കിൽ ഗാർഡ്': ഗ്രാമീണ കൗശല്യ യോജന പദ്ധതിയിൽ വ്യാപക അഴിമതി; വിജിലൻസ് മിന്നൽ പരിശോധന

തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ നടത്തിപ്പിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും വിജിലൻസ് കണ്ടെത്തി. 'ഓപ്പറേഷൻ സ്കിൽ ഗാർഡ്' എന്ന പേരിൽ സംസ്ഥാനത്തുടനീളം 62 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്.
പരിശീലനം നൽകാതെ തന്നെ അഡ്മിഷൻ എടുത്തതായും, കോഴ്സ് കഴിഞ്ഞവർക്ക് ജോലി ലഭിച്ചതായി കാണിക്കാൻ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും നിർമ്മിച്ചതായും കണ്ടെത്തി.
പദ്ധതി നിർവ്വഹണ ഏജൻസികൾ നടത്തുന്ന ഇത്തരം ക്രമക്കേടുകൾക്ക് സംസ്ഥാന-ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും വിജിലൻസ് നിരീക്ഷിച്ചു. മലപ്പുറത്ത് ഏജൻസി ഉടമയുടെ തന്നെ കെട്ടിടം പദ്ധതിക്കായി വാടകയ്‌ക്കെടുത്ത് പ്രതിമാസം 10 ലക്ഷം രൂപ വരെ അമിത വാടകയിനത്തിൽ മാറിയെടുത്തത് വിജിലൻസ് കൈയ്യോടെ പിടികൂടി.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഏജൻസികൾക്ക് പണം അനുവദിച്ചതായും, സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ തന്നെ പരിശീലനാർത്ഥികളായി കാണിച്ച് ഫണ്ട് തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ കീഴിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ഈ നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത്. 47 പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജൻസികൾ, സംസ്ഥാന ഓഫീസ്, 14 ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.










0 comments