print edition ഓർമകളിലിന്നലെകൾ പിന്നെയുമുദിക്കേ... കാവ്യസൂര്യൻ വിടവാങ്ങിയിട്ട് 10 വർഷം

തിരുവനന്തപുരം
കൈരളിയുടെ കാവ്യസൂര്യൻ ഒ എൻ വി കുറുപ്പ് വിടവാങ്ങിയിട്ട് വെള്ളിയാഴ്‌ച 10 വർഷം. മലയാളി മനസ്സിൽ ജീവിതാവബോധവും വിപ്ലവാവേശവും നിറച്ച വരികൾ പിറന്ന വഴുതക്കാട്ടെ ഇന്ദീവരം വീട് ഇന്നും ആ ഓർമകളിൽത്തന്നെ. 2016 ഫെബ്രുവരി 13നാണ് ഒ എൻ വി മരിച്ചത്.
15–ാം വയസ്സിലാണ് എഴുത്ത് തുടങ്ങിയത്. പൊന്നരിവാളമ്പിളി, മധുരിക്കും ഓർമകളേ... പോലുള്ള നാടകഗാനങ്ങളും നൂറുകണക്കിന് സിനിമാഗാനങ്ങളും നിരവധി കവിതാസമാഹാരങ്ങളും ഒ എൻ വിക്കാലം മലയാളത്തിന് നൽകി. ജീവിതത്തിലുടനീളം കമ്യൂണിസ്റ്റ് ആഭിമുഖ്യവും കാത്തുസൂക്ഷിച്ചു.
വരുംതലമുറയ്ക്കായി, ഗാന്ധിജി വെടിയേറ്റ് മരിച്ച ദിവസത്തെ ഓർമകളും കവി പങ്കുവച്ചിരുന്നു. അതിങ്ങനെ: ‘‘ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഏതാനുംദിവസംമുന്പ് തൈക്കാട് മൈതാനിയില്‍ ആർഎസ്എസിന്റെ ഒരു യോഗം നടന്നു. ഗോള്‍വാള്‍ക്കറാണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നുവെന്ന് കേള്‍ക്കാന്‍ കോളേജില്‍നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി. ഗോള്‍വാൾക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാൾക്കറോട് ചോദിച്ചു.
ശാന്തമായി മറുപടി പറയുന്നതിനുപകരം ഞങ്ങളെ തല്ലാന്‍ അയാള്‍ മൗനാനുവാദം നല്‍കുകയാണുണ്ടായത്. ഒരു ദിവസം കോളേജില്‍നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച വിവരം അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ പോകുന്പോൾ അവിടെ ആർഎസ്എസുകാരന്റെ വീട്ടില്‍ മധുരം വിതരണം ചെയ്യുന്നത് കണ്ടു.’’ അന്ന് തലസ്ഥാനത്ത് നടന്ന മൗനജാഥയിൽ ഒ എൻ വിയും പങ്കാളിയായിരുന്നു. കാവ്യജീവിതം വഴിയും പുരോഗമന ചിന്തകൊണ്ടും മലയാളി മനസ്സിൽ ഇന്നും ഒ എൻ വി സ്വാധീനം ചെലുത്തുന്നു,
അച്ഛന്റെ ജീവിതമായിരുന്നു ഞങ്ങൾക്കുള്ള സന്ദേശമെന്നും അത് ജീവിതത്തിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും മകൻ രാജീവ് പറഞ്ഞു.










0 comments