print edition വാഹന മോഡിഫിക്കേഷൻ നിലവിലുള്ളത് മാത്രം; ജെൻ സികളെയും പറ്റിച്ചു


സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ പറ്റിച്ചു. നിലവിൽ നിയമപരമായ തടസമില്ലാത്ത മോഡിഫിക്കേഷൻ മാത്രം ഉൾപ്പെടുത്തി ഗതാഗത കമീഷണർ ശുപാർശ ഇറക്കി. സീറ്റ് കവർ, എയർ മാറ്റ്, സ്റ്റിയറിങ്ങിൽ വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസർ, മഡ് ഫ്ലാപ്പ്, ബോഡി സ്റ്റിക്കർ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിങ് സെൻസർ, ജിപിഎസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, അഡിഷണൽ സ്പീക്കർ, സബൂഫർ മോണിറ്ററിന്റെ സിസ്റ്റം, ടോ ഹുക്ക്, റൂഫ് കാരിയർ, 50 ശതമാനം സുതാര്യമായ സൺ ഫിലിം എന്നിങ്ങനെ നിലവിലുള്ള നിയമപ്രകാരം മുൻകൂർ അനുമതി ആവശ്യമില്ലാത്തവയാണ് ശുപാർശയിലുള്ളത്.
ഇൗ 18 രൂപമാറ്റങ്ങളിൽ ചിലതിന് ചട്ടങ്ങളിൽ കൃത്യമായ മാർഗനിർദേശം ഇല്ല. എന്നാൽ ഇതിനെ മറികടക്കുന്ന തരത്തിലുള്ള ശുപാർശകളൊന്നും ഗതാഗത കമീഷണറുടെ റിപ്പോർട്ടിലില്ല. വാഹനത്തിന്റെ നിറം മാറ്റൽ, എൻജിൻ മാറ്റൽ, ഭിന്നശേഷി സൗഹൃദമാക്കൽ എന്നിവയാകട്ടെ 1988ലെ മോട്ടോർ വാഹന നിയമപ്രകാരം കൃത്യമായ ഫീസടച്ച് ആർടി ഓഫീസുകൾ വഴി പണ്ടുമുതലേ ചെയ്തുവരുന്ന കാര്യങ്ങളുമാണ്.
കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ടിന്റെ പരിധിയിൽവരുന്ന വാഹനങ്ങളുടെ വലുപ്പത്തിലോ പ്രധാന ഭാഗങ്ങളിലോ ഭേദഗതിവരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. ഇത് മറച്ചാണ് തെരഞ്ഞെടുപ്പിന് മുൻപ് വി ഡി സതീശൻ ജെൻ സികളെ തെറ്റിദ്ധരിപ്പിച്ചത്. നിർമാണ കമ്പനികൾ നിശ്ചയിക്കുന്ന സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് പൊതുസുരക്ഷയെ ബാധിക്കുമെന്നതിനാൽ രൂപമാറ്റങ്ങൾ പൂർണമായും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയതുമാണ്. കാതടപ്പിക്കുന്ന ഹോണുകൾക്കും തീവ്ര ലൈറ്റുകൾക്കുമെതിരെയുള്ള കോടതിവിധികൾ നിലനിൽക്കെയാണ് അപ്രായോഗിക വാഗ്ദാനങ്ങൾ നൽകിയത്.










0 comments