ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: പട്ടണക്കാട് സ്വദേശിക്ക് 97 ലക്ഷം നഷ്‌ടമായി

ആലപ്പുഴ: ഷെയർമാർക്കറ്റിൽ വൻലാഭം വാഗ്‌ദാനംചെയ്‌ത് പട്ടണക്കാട് സ്വദേശിയായ യുവാവിൽനിന്ന് 97 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിൽ. മോഡേൺ ഡയഗ്‌നോസ്‌റ്റിക് ആൻഡ് റിസർച്ച് സെന്റർ ലിമിറ്റഡ് കമ്പനിയുടെ പ്രാഥമിക ഓഹരിവിൽപ്പന (ഐപിഒ) തരപ്പെടുത്തി ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കി നൽകാമെന്നായിരുന്നു വാഗ്‌ദാനം.
വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ വ്യാജപരസ്യത്തിലൂടെയാണ് തട്ടിപ്പുകാർ പരാതിക്കാരനെ പരിചയപ്പെടുന്നത്. പരാതിക്കാരനെക്കൊണ്ട് വ്യാജ അപേക്ഷയിൽ അക്കൗണ്ട് എടുപ്പിച്ചു. പരാതിക്കാരൻ സ്വകാര്യ ബാങ്കിന്റെ അരൂർ ശാഖയിലെ അക്കൗണ്ടിൽനിന്ന് 41.5 ലക്ഷം രൂപയും എറണാകുളം ബ്രോഡ് വേ ശാഖയിലെ അക്കൗണ്ടിൽനിന്ന് 35.5 ലക്ഷവും ഭാര്യയുടെ പേരിലുള്ള എറണാകുളം ശാഖയിലെ അക്കൗണ്ടിൽ നിന്ന് 20 ലക്ഷം രൂപയും സംഘം നൽകിയ അക്കൗണ്ടുകളിലേക്ക് നൽകി. 2025 ഡിസംബർ 20 മുതൽ 2026 ജനുവരി 10 വരെയുള്ള തീയതികളിലാണ് തട്ടിപ്പ് നടത്തിയത്. ലഭവിഹിതവും പണവും ലഭിക്കാത്തതിനെത്തുടർന്നാണ് പട്ടണക്കാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments