പണം കൈമാറിയത് 127 തവണയായി
print edition ഓൺലൈൻ വായ്‌പ; ഹരിപ്പാട് സ്വദേശിയുടെ 25.3 ലക്ഷം തട്ടി

പ്രതീകാത്മകചിത്രം
ഹരിപ്പാട് : കുറഞ്ഞ പലിശയിൽ വായ്‌പ വാഗ്‌ദാനം ചെയ്‌ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പിൽ ഹരിപ്പാട് സ്വദേശിക്ക് 25,30,028 രൂപ നഷ്ടമായി. പള്ളിപ്പാട് സ്വദേശി പ്രേംകുമാറാണ് (46) തട്ടിപ്പിനിരയായത്. കഴിഞ്ഞ ജനുവരി 27-നാണ് തട്ടിപ്പിന്റെ തുടക്കം. ബജാജ് ഫിൻസെർവിന്റെ പേരിൽ ഫേസ്ബുക്കിൽ കണ്ട വ്യാജപരസ്യത്തിൽ മൂന്നുലക്ഷം രൂപയുടെ ലോണിന് പ്രേംകുമാർ അപേക്ഷിച്ചിരുന്നു.
പിന്നാലെ സ്ഥാപനത്തിലെ എക്സിക്യൂട്ടീവെന്ന് തട്ടിപ്പുകാർ പരിചയപ്പെടുത്തി. വിവിധ മൊബൈൽനമ്പറുകളിൽനിന്ന് വാട്സാപ്പ് വഴിയും വോയിസ് കോളുകൾ വഴിയും ലോൺ അപ്രൂവൽ ലഭിക്കാൻ പ്രോസസിങ് ഫീയായി പണം ആവശ്യപ്പെട്ടു. സിഗ്നൽ ആപ്പ് വഴി ആദ്യം അയച്ച പണം ലോൺ ലഭിക്കാതെ നഷ്ടമായതോടെ പരാതിക്കാരൻ പിന്മാറാൻ ശ്രമിച്ചു. സൈബർ സഹായത്തോടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തി. സിഗ്നൽ ആപ്ലിക്കേഷൻ വഴി ബന്ധപ്പെട്ട പ്രതികൾ, പണം ഹാക്ക് ചെയ്‌ത് വീണ്ടെടുത്തെന്നും സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചെന്നും വിശ്വസിപ്പിച്ചു.
തുക പിൻവലിക്കണമെങ്കിൽ ടാക്സ്, ക്ലിയറൻസ് ചാർജ് തുടങ്ങിയ ഇനത്തിൽ വീണ്ടും പണമടയ്ക്കണമെന്ന് പറഞ്ഞ് പലതവണകളായി ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. ജനുവരി 28 മുതൽ ഏപ്രിൽ 18 വരെ 127 തവണയായാണ് പരാതിക്കാരൻ പണം കൈമാറിയത്. എസ്ബിഐ വല്ലപ്പുഴ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നും ഇന്ത്യൻ ഓവർസീസ് ബാങ്ക് ഹരിപ്പാട് ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നുമാണ് തുക അയച്ചത്. 25,30,028 രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ പ്രേംകുമാർ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.










0 comments