നട്ടത് ഒരു കോടി തൈകൾ: 'ഒരു തൈ നടാം' വൃക്ഷവൽക്കരണ ക്യാമ്പയിൻ പൂർത്തിയായി

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'ഒരു തൈ നടാം' ജനകീയ വൃക്ഷവൽക്കരണ പരിപാടി പൂർത്തിയായി. ക്യാമ്പയിന്റെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം നവംബർ 6 ന് തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി എൻ സീമ ക്യാമ്പയിൻ റിപ്പോർട്ട് അവതരിപ്പിക്കും. ക്യാമ്പയിനിൽ സംസ്ഥാനമൊട്ടാകെ പ്രാദേശികമായും ജനകീയമായും 1,05,52,511 തൈകളാണ് നട്ടത്.

ക്ലിഫ് ഹൗസ് അങ്കണത്തിൽ കുളമാവ് തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ക്യാമ്പയിൻ വിജയത്തിന് പ്രധാന ഘടകമായി. വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൽ, വായനശാലകൾ, സാമൂഹിക രാഷ്ട്രീയ സംഘടനകൾ തുടങ്ങി എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കുന്നത് പ്രത്യേകം ശ്രദ്ധിച്ചു.

ക്യാമ്പയിന്റെ ഭാഗമായി ലോക സൗഹൃദ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലുമായി സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്ന ചങ്ങാതിക്കൊരു തൈ പരിപാടി സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഗ്രന്ഥശാലകളിലും നടന്നു. വൃക്ഷത്തൈകൾ നട്ട സ്ഥലവും തൈകളുടെ വളർച്ചയും നിരീക്ഷിക്കുന്നതിന് കേരള സാങ്കേതിക സർവകലാശാലയുടെ പിന്തുണയോടെ ജിയോ ടാഗിംഗ് സംവിധാനവും ഏർപ്പെടുത്തി വരികയാണെന്ന് ഡോ. ടി എൻ സീമ അറിയിച്ചു. ഹരിതകേരളം മിഷൻ നടപ്പാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ വ്യാപനവും ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയവർക്കുള്ള പുരസ്കാര വിതരണവും നവംബർ 6 ന് നടക്കും.











0 comments