print edition ഓണം സ്‌പെഷൽ ദ്രോഹം; റേഷനരി വില ഒന്നര ഇരട്ടി കൂട്ടി

നെബിൻ കെ ആസാദ്
Published on Aug 08, 2026, 02:56 AM | 1 min read
കോഴിക്കോട്: ഓണക്കാലത്ത് റേഷൻകടവഴി വിതരണം ചെയ്യുന്ന പ്രത്യേക അരിയുടെ വില ഒന്നര ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. കഴിഞ്ഞവർഷം എൽഡിഎഫ് സർക്കാർ കിലോയ്‌ക്ക് 10.90 രൂപ നിരക്കിൽ വിതരണംചെയ്‌ത അരിക്കാണ് 15.10 രൂപ കൂട്ടി 26 രൂപയാക്കിയത്. വിതരണം ചെയ്യുന്ന അരിയുടെ അളവും കുറച്ചു. മുൻഗണനാ വിഭാഗത്തിന് (പിങ്ക് കാർഡ്) നൽകിയ അഞ്ചുകിലോ പ്രത്യേക അരി മൂന്നുകിലോയാക്കി. റേഷന്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍, സപ്ലൈ ഓഫീസർ, സിറ്റി റേഷനിങ് ഓഫീസർമാർ തുടങ്ങിയവർക്ക് പൊതുവിതരണ ഉപഭോക്‌തൃ കമീഷണർ ബുധനാഴ്‌ച അയച്ച ഉത്തരവിലാണ് ഇൗ വിവരമുള്ളത്.
മുൻഗണനാ വിഭാഗം, പൊതുവിഭാഗം സബ്‌സിഡി (നീലക്കാർഡ്), പൊതുവിഭാഗം (വെള്ളക്കാർഡ്) തുടങ്ങി പ്രത്യേക അരി ലഭിക്കുന്ന കാർഡുകൾക്കെല്ലാം വിലവർധന ബാധകം. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ് സർക്കാർ ഓണക്കാലത്ത് പ്രത്യേക അരിക്ക് വില കൂട്ടിയിരുന്നില്ല.
സംസ്ഥാനത്ത് 95,90,921 റേഷൻ കാർഡാണുള്ളത്. ഇതിൽ അന്ത്യോദയ അന്നയോജന കാർഡുകൾ ഒഴിവാക്കിയാൽ 89,97,632 കാർഡുടമകളെയും വിലക്കയറ്റം ബാധിക്കും. കൂടാതെ, കഴിഞ്ഞ ആഗസ്‌തിൽ പൊതുവിഭാഗത്തിന് വിതരണംചെയ്‌ത 15 കിലോ അരി ഇത്തവണ ആഗസ്‌തിൽ ഏഴ് കിലോയായും ചുരുക്കി. ജൂലൈ, ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളിലേക്ക് അനുവദിച്ച മണ്ണെണ്ണ, ഏപ്രിൽ–ജൂൺ മാസത്തേതിനേക്കാൾ 16 ലക്ഷം ലിറ്റർ കുറച്ചതോടെ റേഷൻ കടകളിൽ മണ്ണെണ്ണ വിതരണവും അവതാളത്തിലായി.










0 comments