അപ്രതീക്ഷിതമായി ഷൂട്ടിങ്ങിലേക്ക്; ഇന്ന് ഇന്ത്യയുടെ അഭിമാനം, കേദാർലിങ്ങിന്റെ അത്ഭുത യാത്ര

കർണാടകയിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്ന് ഏഷ്യൻ ഗെയിംസ് വേദിയിലേക്ക് കേദാർലിങ് ബാലകൃഷ്ണ ഉച്ചഗൻവേ എന്ന ഷൂട്ടിങ് താരമെത്തിയ യാത്ര ഏതൊരു സാധാരണക്കാരനും അഭിമാനിക്കാവുന്ന കഥയാണ്. കരസേനയിൽ ചേരുമ്പോൾ അദ്ദേഹത്തിന് വലിയ കായിക മോഹങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏതൊരു സാധാരണ ഇന്ത്യൻ യുവാവിനെ പോലെ തന്നെ കേദാർലിങ്ങിന്റെയും ആഗ്രഹം ഉടനടി ഒരു ജോലി സമ്പാദിക്കുക എന്നതായിരുന്നു. കുടുംബത്തെ നല്ല രീതിയിൽ നോക്കണം, രാഷ്ട്ര സേവനം നടത്തണം എന്നീ ആഗ്രഹങ്ങൾക്കൊണ്ടാണ് 2018ൽ അദ്ദേഹം കരസേനയിലേക്കെത്തുന്നത്.
ചെറുപ്പത്തിൽ ചില ഓട്ടം മത്സരങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും കായിക മേഖല തന്റെ വഴിയായിരിക്കുമെന്ന് അദ്ദേഹം ഒരിക്കലും വിചാരിച്ചിരുന്നില്ല. അന്നൊന്നും ഷൂട്ടിങ് മത്സരങ്ങൾ അദ്ദേഹത്തിന്റെ മനസിലേ ഉണ്ടായിരുന്നില്ല. 27 മദ്രാസ് റെജിമെന്റിലെ 27കാരനായ നായിബ് സുബേദാർ സൈന്യത്തിലെത്തിയ ശേഷമാണ് ഷൂട്ടിങ് എന്ന തന്റെ വഴി തെരഞ്ഞെടുക്കുന്നത്. തനിക്ക് അപ്പോൾ അറിയാമായിരുന്ന ഏക ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര മാത്രമായിരുന്നുവെന്നും ആദ്യമായി ഒരു പിസ്റ്റൽ കയ്യിലെടുക്കുന്നത് ആർമി സെലക്ഷന് പോയപ്പോഴായിരുന്നെന്നും അദ്ദേഹം ഓർമിക്കുന്നു.
തുടക്കത്തിൽ മത്സരങ്ങളിൽ പങ്കെടുക്കണമെന്നൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ക്രമേണ പരിശീലനങ്ങളും ചെറിയ മത്സരങ്ങളുമൊക്കെ ആത്മവിശ്വാസം നൽകി. പിന്നീട് ഷൂട്ടിങ് വീഡിയോകൾ കണ്ടു തുടങ്ങിയപ്പോൾ ആ സ്പോർടിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങി. പിന്നീടാണ് ആർമിയിലെ പരിശീലനത്തിന് വേണ്ടി മാത്രമല്ല രാജ്യത്തിന് വേണ്ടി കളിക്കാം എന്ന് തിരിച്ചറിയുന്നത്. പിന്നീട് മനസ് ശാന്തമാക്കി ലക്ഷ്യങ്ങൾ നോക്കി പിസ്റ്റൽ തൊടുത്തു. മികച്ച റേഞ്ച് കണ്ടെത്തിയതോടെ ആർമി നൽകിയ പിന്തുണയും പരിശീലനവും വഴി സീനിയർ ലോകകപ്പിലും (2022) തുടർന്ന് ഏഷ്യൻ ഗെയിംസിലും മത്സരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ക്ഷമയോടെയുള്ള കഠിനാധ്വാനമാണ് വിജയത്തിന്റെ വഴിയെന്ന് കേദാർലിങ് വിശ്വസിക്കുന്നു. തന്റെ കായിക യാത്രയിലെ ഏറ്റവും നല്ല അധ്യായമാണ് ഏഷ്യൻ ഗെയിംസ് എന്ന് അദ്ദേഹം പറയുന്നു. എങ്കിലും ലോസ് ഏഞ്ചൽസിൽ ഒളിമ്പിക് മെഡൽ നേടുക എന്നതാണ് സ്വപ്നം.










0 comments