ഓണപ്പരീക്ഷ: ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ എന്ന് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിച്ചു.
ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്. ബിആർസികളിൽ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോൾ ഇഷ്യൂ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കണമെന്നും മുഴുവൻ സ്‌കൂളുകളും ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുറിയും അലമാരയും മുദ്രവച്ച് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. വിതരണ മേൽനോട്ടവും ബിആർസി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിർവ്വഹിക്കും.
നിർദേശങ്ങൾ
സി-ആപ്റ്റിൽനിന്നുള്ള ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ നേരിട്ട് ഏറ്റുവാങ്ങണം.
പാക്കറ്റ് കീറിയിട്ടുണ്ടെങ്കിൽ വിവരം ജില്ലാ ഓഫീസിനെ അറിയിക്കണം.
സ്‌കൂളുകൾക്ക് ചോദ്യക്കടലാസ് വിതരണം ചെയ്യാനുള്ള ക്രമീകരണം നിശ്ചയിക്കണം.
ചോദ്യക്കടലാസ് വാങ്ങുന്ന തീയതിയും അധ്യാപകന്റെ പേരും ഫോൺനമ്പറും ഒപ്പും രജിസ്റ്ററിൽ രേഖപ്പെടുത്തണം.
ചോദ്യക്കടലാസ് വിദ്യാലയങ്ങളിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം. കുറവോ നാശനഷ്ടമോ ഉണ്ടെങ്കിൽ ഉടൻ അറിയിക്കണം.










0 comments