പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കും, 16ന് പൊതുഇടങ്ങൾ ശുചിയാക്കാൻ ജനകീയ യജ്ഞം
മഹാബലിക്ക് ഹരിതസ്വാഗതം ; ഓണാഘോഷം ഹരിതചട്ടം പാലിച്ച്

തിരുവനന്തപുരം
‘മഹാബലി വൃത്തിയുടെ ചക്രവർത്തി' എന്ന ആശയത്തിലൂന്നി ഇക്കുറി ഓണാഘോഷം പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തും. പൂക്കളങ്ങൾക്കും കൊടിതോരണങ്ങൾക്കും പ്ലാസ്റ്റിക് ഉപയോഗിക്കില്ല. പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, കപ്പുകൾ എന്നിവ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ആരും പ്ലാസ്റ്റിക് കവറുകളോ കപ്പുകളോ പ്ലേറ്റുകളോ നൽകുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം.
16ന് തദ്ദേശസ്ഥാപനങ്ങൾ പൊതുഇടങ്ങൾ വൃത്തിയാക്കാൻ ജനകീയ യജ്ഞം സംഘടിപ്പിക്കും. ഹരിതചട്ടം പാലിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, ക്ലബുകൾ എന്നിവക്ക് തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പുരസ്‌കാരം നൽകും. ജില്ലാ അടിസ്ഥാനത്തിൽ മികച്ച പഞ്ചായത്തിനും നഗരസഭയ്ക്കും പ്രത്യേക പുരസ്‌കാരവും ഉണ്ടാകും. മാലിന്യം പരമാവധി കുറയ്ക്കണമെന്നും നിരോധിത പ്ലാസ്റ്റിക്കിനു പകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് അഭ്യർഥിച്ചു.









0 comments