വിടർന്നു ഒരുമയുടെ നിറചിരി ; ഓണവും നബിദിനവും ഒന്നിച്ചാഘോഷിച്ച് മലയാളി

തിരുവനന്തപുരം
തിരുവോണവും നബിദിനവും ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിൽ ഇത്തവണത്തെ ആഘോഷങ്ങൾ പതിവിലും കെങ്കേമമാക്കി മലയാളികൾ. കേന്ദ്രസർക്കാർ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടും കേരളത്തിൽ സമൃദ്ധിയുടെ ഓണം ഉറപ്പാക്കാൻ സംസ്ഥാനത്തിനായി. ഒരുമയുടെയും സമാധാനത്തിന്റെയും നിറചിരിക്കാഴ്ചകളായിരുന്നു എല്ലായിടത്തും. പൊലീസിന്റെ ശക്തമായ സുരക്ഷയിലും കരുതലിലും ക്രമസമാധാനവും ഉറപ്പാക്കാനായി. എല്ലാ വിഭാഗത്തിനും ആനുകൂല്യങ്ങളും സഹായങ്ങളും എത്തിയ ഓണക്കാലമായിരുന്നു ഇത്. 20,000 കോടിയിലധികം രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചത്.സപ്ലൈകോ, കൺസ്യൂമർഫെഡ്, കൃഷി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ നാടെങ്ങും നടത്തിയ ഓണച്ചന്തകളും വിപണന മേളകളും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തി. തിരുവോണത്തിനും ഒരാഴ്ച മുമ്പ് തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കമായിരുന്നു. സ്കൂൾ, കോളേജ്, ക്ലബ്ബ്, റസിഡന്റ്‌സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവിടങ്ങളിൽ വിപുലമായ ആഘോഷമാണ് നടന്നത്. സംസ്ഥാനത്താകെ സർക്കാർ സംഘടിപ്പിക്കുന്ന ഓണോഘോഷവും വൻ ജനപങ്കാളിത്തത്തിൽ മുന്നേറുകയാണ്. ഇക്കുറി വിദേശ സഞ്ചാരികളുടെയും വലിയ പങ്കാളിത്തമുണ്ട്.
കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയത്‌നാം, തായ്‌വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായെത്തിയത്.
ശക്തമായ സുരക്ഷ
ആഘോഷ പരിപാടികൾ നടക്കുന്ന എല്ലായിടത്തും ക്രമസമാധാനവും നിയമപരിപാലനവും ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞു. മയക്കുമരുന്ന്, കഞ്ചാവ്, അനധികൃത സ്പരിറ്റ്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ വ്യാപനവും വിൽപ്പനയും തടയാൻ തിരുവോണദിവസവും ശക്തമായ പരിശോധനകൾ നടന്നു.
മൊബൈൽ, ബൈക്ക് പട്രോളിങ്ങുകൾ, മഫ്തി നീരിക്ഷണം, പിങ്ക് പോലീസ് സേവനം, ഡ്രോൺ നിരീക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡാൻസാഫ്, ബോംബ് – ഡോഗ് സ്ക്വാഡ് പരിശോധന, സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡി ലിസ്റ്റ് ഉൾപ്പെട്ടവർക്കെതിരെ കരുതൽ അറസ്റ്റ് , പ്രശ്‌നബാധിത മേഖലകളിൽ ശക്തമായ പ്രത്യേക പട്രോളിഗ് എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കി. വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു.








0 comments