മറ്റത്തൂരിലെ ബിജെപി കൂട്ടുകെട്ട് ‘പക്വതക്കുറവ്’; വിചിത്ര വാദവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ്

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്–ബിജെപി അവിശുദ്ധ സഖ്യത്തെ ന്യായീകരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്. മറ്റത്തൂരിലെ രാഷ്ട്രീയ കൂറുമാറ്റം കേവലം പക്വതക്കുറവ് മൂലം സംഭവിച്ചതാണെന്നും യുഡിഎഫ് അംഗങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നുമാണ് ജനീഷിന്റെ വിചിത്ര വാദം.
തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ അദ്ദേഹം ന്യായീകരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് എട്ട് യുഡിഎഫ് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപി പിന്തുണ തേടിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നിരിക്കെയാണ് അധ്യക്ഷന്റെ ഈ ന്യായീകരണം.
കോൺഗ്രസ് ബിജെപിക്ക് വോട്ട് നൽകിയിട്ടില്ലെന്നും ബിജെപിയുടെ പിന്തുണ സ്വീകരിച്ചതിൽ വലിയ തെറ്റില്ലെന്നുമുള്ള രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. അതേസമയം, കോൺഗ്രസ് നേതാക്കൾ തന്നെ ഈ കൂറുമാറ്റത്തിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നുണ്ട്.
ടി.എം. ചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പണം വാങ്ങിയാണ് ഓപ്പറേഷൻ ലോട്ടസിന് കുടപിടിച്ചതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ നേതാക്കൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും ഇതിലപ്പുറം ഒന്നും ചെയ്യാനില്ലെന്നുമുള്ള നിസ്സാരമായ മറുപടിയാണ് ഒ.ജെ. ജനീഷ് നൽകിയത്.
മതേതരത്വം പ്രസംഗിക്കുന്ന കോൺഗ്രസ്, ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കുന്നത് പക്വതക്കുറവായി കാണുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് ജനീഷിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാക്കുന്നത്.










0 comments