ad
Deshabhimani

എ ജിക്ക് പോലും നൽകിയില്ല, ധവളപത്രം തയ്യാറാക്കിയത് സ്വകാര്യ കക്ഷികൾ; സത്യപ്രതിജ്ഞാലംഘനമെന്ന് കെ എൻ ബാലഗോപാൽ

K N Balagopal V D Satheesan on White paper

കെ എൻ ബാലഗോപാൽ, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 04, 2026, 10:09 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കുന്നതിൽ ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ് സർക്കാർ. സി ആൻഡ് എജിക്ക് പോലും നൽകാതെ, സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തിനിന്നുള്ള കക്ഷികൾക്ക് കൈമാറി. ഇതിന് മുന്‍പ് സഭയില്‍ സമര്‍പ്പിച്ച ധവളപത്രങ്ങള്‍ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. ഔദ്യോഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ ചൂണ്ടിക്കാട്ടി.


ധവളപത്രം പുറത്തിറക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും, നുണപറയുന്നതിനിടയ്ക്ക് സത്യം പുറത്തുവരുന്നത് നല്ലതാണെന്നും ബാലഗോപാൽ പറഞ്ഞു. എന്നാൽ അതിൽ ചില ഘടകങ്ങളുണ്ട്. ധനവകുപ്പ് ധവളപത്രം പുറത്തിറക്കുമ്പോള്‍ സർക്കാർ രേഖകൾ പരിശോധിക്കണം. ഇവിടെ ഔദ്യോഗിക രഹസ്യരേഖകൾ പുറത്തുകൊടുക്കുകയാണ് ചെയ്തത്. പുറത്തുനിന്നുള്ളവരാണ് ധവളപത്രം തയ്യാറാക്കിയത്. അങ്ങനെ സ്വകാര്യ കക്ഷികളെക്കൊണ്ട് ധവളപത്രം തയ്യാറാക്കാനാകില്ല.


സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഓഡിറ്റ് ചെയ്യാനുള്ള അവകാശം സി ആൻ എജിക്ക് മാത്രമാണ്. ഔദ്യോഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് ഇവിടെ നടന്നിരിക്കുന്നത്.


2011ൽ യുഡിഎഫ് കാലത്ത് ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പായിരുന്നു. 2016ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ധവളപത്രം ഇറക്കിയത് ധനവകുപ്പായിരുന്നു. രഹസ്യരേഖകൾ ആർക്കും ലഭ്യമാക്കിയാൽ സർക്കാരിന്റെ നടപടിക്രമങ്ങളെയാകെ തകിടംമറിക്കാനാകും. എ ജിക്ക് പോലും നൽകാത്ത കണക്ക് പുറത്ത് കൊടുത്തത് ശരിയായ രീതിയല്ലെന്നും ബാലഗോപാൽ പറഞ്ഞു.


എന്നാൽ രഹസ്യരേഖയൊന്നും പുറത്തുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ന്യായീകരിച്ചു. പബ്ലിക് ഡൊമൈനിൽ ഉള്ള രേഖകളാണ് ഇതെല്ലാം. മന്ത്രിസഭയുടെ അംഗീകാരം നേടിയിട്ടാണ് തീരുമാനമെടുത്തത്. വിദഗ്ധരായ ആളുകളുടെ സേവനംതേടുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home