ബഹ്‌റൈനിൽ പ്രവാസി മലയാളി സംഗമം ഉദ്ഘാടനംചെയ്തു
print edition മലയാളത്തെ നെഞ്ചേറ്റുന്നവരാണ് പ്രവാസികൾ: മുഖ്യമന്ത്രി

അനസ് യാസിൻ
Published on Oct 18, 2025, 01:45 AM | 1 min read
മനാമ: മലയാളത്തെയും കേരളീയ സംസ്‌കാരത്തെയും നെഞ്ചോട് ചേർക്കുന്നവരാണ് പ്രവാസികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല സംഭാവനകളാലും ബഹ്റൈൻ പ്രവാസികൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് പര്യടനത്തിന്റെ തുടക്കമിട്ട് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രവാസി മലയാളി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയാളം മിഷന്റെ പ്രവർത്തനം ശ്ലാഘനീയമാണ്. 60 രാജ്യങ്ങളിലും 22 ഇന്ത്യൻ സംസ്ഥാനത്തും പ്രവർത്തിക്കുന്നു. ഇതിലൂടെ 85,000 ലധികം പേർ മലയാളം പഠിക്കുന്നു. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളം ഇന്ന് ലോകത്തിന് മാതൃകയാണ്. 1957ലെ ഇ എം എസ് സർക്കാരിന്റെ പരിഷ്കരണങ്ങൾ കേരള മോഡലിന് തുടക്കം കുറിച്ചു. പൊതുജനം വല്ലാത്ത നിരാശയിലായിരുന്ന ഘട്ടത്തിലാണ് 2016ൽ എൽഡിഎഫ് സർക്കാർ വരുന്നത്. തുടർന്ന് വലിയ മാറ്റം വന്നു, നിരാശ മാറി, ജനങ്ങൾ പ്രത്യാശയോടെ കാര്യങ്ങൾ നോക്കിക്കാണാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉൗഷ്‌മളമായ സ്വീകരണം നൽകിയ ബഹ്റൈൻ ഭരണകൂടത്തിന്റെ സ്നേഹവായ്പിനും അദ്ദേഹം നന്ദി പറഞ്ഞു. എട്ട് വര്‍ഷത്തിനുശേഷമുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മലയാളി സമൂഹം നെഞ്ചേറ്റി.
നോര്‍ക്ക, ലോക കേരളസഭ, മലയാളം മിഷന്‍, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രി സംവദിച്ചു. ലോക കേരള സഭയും മലയാളം മിഷനും ബഹ്‌റൈന്‍ കേരളീയ സമാജവും ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചത്. സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാന്‍, എം എ യൂസഫലി, ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവര്‍ വിശിഷ്‌ടാതിഥികളായി. സ്വാഗതസംഘം ചെയര്‍മാനും സമാജം പ്രസിഡന്റുമായ രാധാകൃഷ്‌ണപിള്ള അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത് സ്വാഗതവും സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ നന്ദിയും പറഞ്ഞു.
ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ മനാമയുമായി കൂടിക്കാഴ്‌ച നടത്തി. ബഹറൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ആദിൽ ഫക്രുവും ഒപ്പമുണ്ടായിരുന്നു.









0 comments