print edition എൻടിസി മില്ലുകളിൽ ശമ്പളവും ഗ്രാറ്റുവിറ്റിയുമില്ല; ഇടപെടാതെ കേന്ദ്രം

എം അനിൽ
Published on Aug 19, 2026, 01:00 AM | 1 min read
കൊല്ലം : നാഷണൽ ടെക്‌സ്റ്റയിൽസ് കോർപറേഷന്റെ (എൻടിസി)കീഴിലുള്ള കേരളത്തിലെ അടച്ചുപൂട്ടിയ അഞ്ച് മില്ലിലെയും തൊഴിലാളികൾക്ക് ഓണക്കാലത്തും ശമ്പളവുമില്ല പിരിഞ്ഞുപോയവർക്ക് ഗ്രാറ്റുവിറ്റിയുമില്ല. വിജയമോഹിനി (തിരുവനന്തപുരം), പാർവതിമിൽ (കൊല്ലം), കേരള ലക്ഷ്മി, അളകപ്പ (തൃശൂർ), മാഹി മിൽ (കണ്ണൂർ)എന്നീ മില്ലുകളിലെ തൊഴിലളികളാണ് 11 മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായത്.
2025 ഒക്‌ടോബർ മുതൽ ആഗസ്ത് വരെയുള്ള ശമ്പളമാണ് മുടങ്ങിയത്. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി കിട്ടാതായിട്ട് രണ്ടു വർഷമാകുന്നു.
പരാതി ഉയർന്നിട്ടും കേന്ദ്ര ടെക്‌സ്റ്റൈൽസ് മന്ത്രാലയമോ എൻടിസിയോ ഇടപെടുന്നില്ല. കേന്ദ്ര ടെക്‌സ്റ്റൈൽസ് മന്ത്രാലയത്തിന്റെ സഹായം നിലച്ചതോടെയാണ് മില്ലുകൾ പുട്ടിയത്. എൻടിസിയുടെ കീഴിലുള്ള രാജ്യത്തെ 23 മില്ലും പൂട്ടി. കൊല്ലത്തെ പാർവതി മിൽ 2008ലും കേരളത്തിലെ മറ്റ് മില്ലുകൾ കോവിഡിനു ശേഷവുമാണ് പൂട്ടിയത്. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ വിജയമോഹിനി മിൽ മൂന്നുമാസം തുറന്നുപ്രവർത്തിച്ചു. എന്നാൽ, ഉൽപ്പാദനം ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മിൽ വീണ്ടും പൂട്ടി.
രണ്ടായിരത്തിൽപരം തൊഴിലാളികളുണ്ടായിരുന്ന കൊല്ലം പാർവതി മില്ലിൽ അവശേഷിക്കുന്നത് 23പേർ മാത്രമാണ്. ഇവർ രാവിലെ രജിസ്റ്ററിൽ ഒപ്പിട്ടശേഷം വൈകിട്ട് തിരിച്ചുപോകുന്നു. പാർവതി മില്ലിലെ തൊഴിലാളികൾക്ക് നൽകുന്നത് 1996ലെ ശന്പളക്കരാർ പ്രകാരം16000രൂപയാണ്. എന്നാൽ, മറ്റിടങ്ങളിൽ ശന്പളം പുതുക്കി. ഇതിന്റെ പകുതി തുക കുടിശ്ശികയിട്ട് നൽകുന്നതും മാസങ്ങളായി മുടങ്ങി.










0 comments