ഇഡി വേട്ടയ്ക്ക് മുഖ്യമന്ത്രിയുടെ കുടപിടിക്കൽ; കേന്ദ്ര ഏജൻസികളെ വെള്ളപൂശി മുഖ്യമന്ത്രി വി ഡി സതീശൻ

വി ഡി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയിഡിന് പരസ്യ പിന്തുണയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ സംസ്ഥാന സർക്കാരിന് യാതൊരു റോളുമില്ലെന്നും, ഇഡി എങ്ങനെ അന്വേഷണം നടത്തണമെന്ന് പറയാൻ സർക്കാരിന് അവകാശമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം.
ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതികാര രാഷ്ട്രീയത്തിന് കേരളത്തിൽ തറയൊരുക്കുന്ന നിലപാടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്വീകരിച്ചത്. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലുണ്ടായ ഇഡി റെയ്ഡിനിടെ ഉണ്ടായ ജനകീയ പ്രതിഷേധങ്ങളെ ക്രമസമാധാന ലംഘനമായി ചിത്രീകരിക്കാനും സതീശൻ മടിച്ചില്ല.
കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തോട് സഹകരിക്കേണ്ടേ? കേസ് അന്വേഷണത്തിന് വരുന്നവരെ ആക്രമിക്കുന്നത് ശരിയല്ല. അത് ക്രമസമാധാന ലംഘനമാണ്. അവിടെ ആൾക്കൂട്ടം കൂടുന്നത് കണ്ടിട്ടാണ് രമേശ് ചെന്നിത്തല പോലീസിനെ വിട്ടതെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഞങ്ങൾ ഉന്നയിച്ച കേസാണിതെന്നും എന്നാൽ ഇതുവരെ ഈ കേസിൽ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള വൈരുദ്ധ്യവും മുഖ്യമന്ത്രി ഒരേ ശ്വാസത്തിൽ വിളിച്ചുപറഞ്ഞു.
കള്ളശപ്പണം വെളുപ്പിൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കുടുംബത്തേയും കേന്ദ്ര ഏജൻസികൾ വേട്ടയാടിയതും, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾക്കെതിരെയുള്ള ഇഡി നാടകങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. രാഹുൽ ഗാന്ധി നിരന്തരം കേസുകളോട് സഹകരിച്ചുവെന്നും അത് രാഷ്ട്രീയമായ കേസായിരുന്നു എന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ സാക്ഷ്യപ്പെടുത്തൽ.
എന്നാൽ കേരളത്തിൽ നടക്കുന്നത് നിയമപരമായ അന്വേഷണമാണെന്ന മട്ടിലാണ് സതീശന്റെ സംസാരം. "ഇത് പ്രതിപക്ഷ നേതാവിന്റെ മകളുടെ കേസ് അല്ലേ, ഇത് നിയമപരമായല്ലേ അന്വേഷണം നടന്നത്, അതിൽ ഞങ്ങൾ എന്ത് പറയണം?" എന്ന ചോദ്യത്തിലൂടെ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ അജണ്ടകളെ മുഴുവൻ മുഖ്യമന്ത്രി ന്യായീകരിച്ചു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി നീക്കങ്ങൾക്ക് മുഖ്യമന്ത്രി വിഡി സതീശൻ നൽകുന്ന പരസ്യ പിന്തുണയാണ് ഈ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയാടലുകളെ 'നിയമപരം' എന്ന് വിശേഷിപ്പിക്കുന്നതിലൂടെ യുഡിഎഫ്-ബിജെപി അവിശുദ്ധ സഖ്യം കേരളത്തിൽ കൂടുതൽ വ്യക്തമാകുകയാണ്.










0 comments