എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും ഒരു നീക്കുപോക്കുമില്ല: എം എ ബേബി

എം എ ബേബി
കണ്ണൂർ: എസ്ഡിപിഐയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ ഒരു ധാരണയും സിപിഐ എം ഉണ്ടാക്കിയിട്ടില്ലെന്ന് പാർടി ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. എസ്‌ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യ രാഷ്ട്രീയത്തിന് ചേർന്നതല്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണ്. അതല്ല അവരുടെ നിലപാടെങ്കിൽ തുറന്നുപറയണമെന്നും ബേബി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫിനെ സഹായിക്കുമെന്ന് പിഡിപി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ പിഡിപിയും ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയും വർഗീയ നിലപാടെടുത്തിരുന്നു. എന്നാൽ പിന്നീട് മഅ്ദനി തന്നെ തന്റെ മുൻനിലപാടുകളെ തള്ളിപ്പറഞ്ഞു. അതനുസരിച്ചുള്ള മാറ്റം പിഡിപിക്കും ഉണ്ടായിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ വികസനം ചർച്ചയാകരുത് എന്ന ലക്ഷ്യത്തോടെ ഇത്തരം ചില പ്രചാരണങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ അന്തരമില്ല. ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബിജെപിയാണ്. ആർഎസ്‌എസിന്റെ ആയുധപരിശീലനത്തിന് കാവൽനിന്നുവെന്ന് വെളിപ്പെടുത്തിയ കെ സുധാകരന്റെ പാർടിയോടൊപ്പമാണ് സിപിഐ എം വിട്ട ചിലർ പോയത്. തനിക്ക് അയ്യായിരം ബിജെപി വോട്ടുകിട്ടുമെന്നാണ് ജി സുധാകരൻ പറയുന്നത്. എന്ത് നിലപാടാണ് പുറത്തുപോയവർ സ്വീകരിക്കുന്നത്. ഇതെല്ലാം ചില ഡീലുകളിലേക്കാണ് വിരൽചൂണ്ടുന്നതെന്നും ബേബി പറഞ്ഞു.










0 comments