പാർടിക്കും സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണമൊന്നുമില്ല; ഷെർഷാദ് 2024 ൽ നൽകിയ കത്തും പുറത്ത്

തിരുവനന്തപുരം : ചെന്നൈയിലെ വ്യവസായി മൊഹമ്മദ് ഷെർഷാദ് 2024 ൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിൽ സിപിഐ എമ്മിനും സെക്രട്ടറിക്കും നൽകിയത് ‘ ക്ലീൻ ചിറ്റ് ’. പാർടിയോടും സെക്രട്ടറിയോടും ബഹുമാനം മാത്രമേയുള്ളുവെന്ന് കത്തയച്ചയാൾ 14 മാസത്തിനു ശേഷം പാർടിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് സംശയാസ്പദമാണ്. വസ്തുതയുടെ കണികപോലുമില്ലാത്ത കാര്യങ്ങളുടെ പുറത്താണ് മാധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതെന്നും ഇത് വ്യക്തമാക്കുന്നു.
ഒരു ഓൺലൈൻ മാധ്യമത്തിൽ ഷെർഷാദ് നൽകിയ അഭിമുഖത്തെ തുടർന്ന് മലയാള മാധ്യമങ്ങൾ പാർടിക്കും ചില സ്ഥാപനങ്ങൾക്കുമെതിരെ വ്യാജവാർത്തകൾ പ്രചരിച്ചിപ്പിരുന്നു. ഇൗ സാഹചര്യത്തിലാണ് പാർടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ട് 2024 മെയിൽ സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചത്.

2024 മെയ് 17 ന് എം വി ഗോവിന്ദന് അയച്ച കത്തിൽ ഷെർഷാദ് പറയുന്നു: ‘‘ സിപിഐ എമ്മും അതിന്റെ സെക്രട്ടറി എം വി ഗോവിന്ദനും ഏതെങ്കിലും തരത്തിലുള്ള നിഗൂഢമായ സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടതായി ഞാൻ ഒരിക്കലും ആരോപിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ ധാർമ്മികതയേയും തത്വങ്ങളെയും ഞാൻ എപ്പോഴും ആരാധിക്കുന്നു. എന്റെ ചെറുപ്പം മുതൽ തന്നെ ഞാൻ അദ്ദേഹത്തെ പിന്തുടരുന്നു. കഴിഞ്ഞ 30- 35 വർഷമായി ന്യൂ മാഹിയിൽ നിന്ന് സിപിഐ എമ്മിനോടൊപ്പം നിന്ന ചുരുക്കം ചില മുസ്ലീം കുടുംബങ്ങളിൽ ഒന്നാണ് എന്റെ കുടുംബം. 1993 മുതൽ 1998 വരെയുള്ള കാലയളവിൽ ഞാനും ഒരു പാർട്ടി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു. എന്റെ കുടുംബത്തെ നശിപ്പിച്ച രാജേഷ് കൃഷ്‌ണയെക്കുറിച്ചാണ് എനിക്ക് ആശങ്ക. ’’
പാർട്ടിയെയോ പാർട്ടി സെക്രട്ടറിയേയോ കുറിച്ചല്ല, ഒരു വ്യക്തിയെക്കുറിച്ചാണ് ആശങ്കയെന്ന് കൃത്യമായി പറയുന്ന കത്ത് അവസാനിപ്പിക്കുന്നത് മാപ്പപേക്ഷയോടെയാണ്: ‘‘ എന്റെ പ്രസ്‌താവനകൾ നിക്ഷിപ്‌ത താൽപ്പര്യക്കാർ വളച്ചൊടിച്ചതിനാൽ ഉണ്ടായ ഏതെങ്കിലും അസൗകര്യങ്ങൾ/ അപമാനങ്ങൾക്ക് പാർട്ടിയോടും നേതാക്കളോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ’’ കത്ത് ചോർന്നെന്നും നേതാക്കൾ ലക്ഷങ്ങൾ കടത്തിയെന്നും ഇപ്പോൾ ആരോപിക്കുന്ന ഷെർഷാദിനെ കൂട്ടുപിടിച്ച് മാധ്യമങ്ങൾ എത്ര നിരുത്തരവാദപരമായാണ് വ്യാജവാർത്തകൾ പടയ്ക്കുന്നതെന്നതിനും ഇൗ കത്ത് തെളിവാണ്.










0 comments