print edition 'ആശ'യില്ല; റബറിന് ‘താങ്ങു’മില്ല; ആദ്യ യോഗം ആദ്യ വഞ്ചന

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽവന്നാൽ ആദ്യമന്ത്രിസഭായോഗം ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കും. സമരത്തിലെ എല്ലാ ആവശ്യങ്ങളും പരിഗണിക്കും’–സെക്രട്ടറിയറ്റിനുമുന്നിൽ ബിജെപി പിന്തുണയോടെയുള്ള എസ്‌യുസിഐ ആശ സമരത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്റെ പ്രഖ്യാപനമായിരുന്നു ഇത്.
മുഖ്യമന്ത്രിയായ ശേഷം ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ ഇൗ വാക്ക് അദ്ദേഹം പാലിച്ചില്ല. ഓണറേറിയം 3000 രൂപ മാത്രമാണ് വർധിപ്പിച്ചത്. ‘വാക്കു പറഞ്ഞാൽ വാക്കാണ്’എന്ന് പരിഹസിക്കുകയും ചെയ്‌തു.
റബറിന് 300 രൂപ താങ്ങുവില, കെഎസ്‌ആർടിസിയിൽ സൗജന്യയാത്ര തുടങ്ങിയവയും ആദ്യതീരുമാനമാകുമെന്നായിരുന്നു തെരഞ്ഞെടുപ്പുകാലത്ത് ഉറപ്പുനൽകിയത്. താങ്ങുവിലആദ്യമന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധിയാണ് പറഞ്ഞിരുന്നത്.
‘പണത്തിന്റെ ലഭ്യത നോക്കണം, ഇനിയും മന്ത്രിസഭാ യോഗങ്ങളുണ്ടല്ലോ’ എന്നാണ് ആദ്യമന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ‘മുണ്ടു മുറുക്കിയുടുക്കേണ്ടിവരും. കുറച്ചു കയ്‌പ്പുനീർ കുടിക്കണം’ എന്ന മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ വാക്കുകളുടെ ചുവടുപിടിച്ചാണ് സതീശനും ഭരണത്തിലേറിയതെന്ന് വ്യക്തം.
ആശമാർക്ക് ഏറ്റവുമധികം ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രസർക്കാർ പത്തുവർഷമായി ഒരു രൂപപോലും വർധിപ്പിച്ചിട്ടില്ല. 2016ൽ എൽഡിഎഫ് അധികാരത്തിലെത്തുമ്പോൾ ആയിരം രൂപ മാത്രമായിരുന്ന ഓണറേറിയം ഇപ്പോൾ ഒമ്പതിനായിരമാണ്. എണ്ണായിരം രൂപയാണ് വർധിപ്പിച്ചത്. മുൻ യുഡിഎഫ് സർക്കാരുകൾ ആകെ വർധിപ്പിച്ചത് 500 രൂപ മാത്രം.










0 comments