അടിയന്തര പ്രമേയത്തെയും ഭയം ; ഒളിച്ചോട്ടം തുടർന്ന് പ്രതിപക്ഷം

തിരുവനന്തപുരം
കാരണം പറയാതെ നിരന്തരം സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തെയും ഭയം. പ്രശ്നം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് ഏറ്റവും നല്ല മാർഗമാണിതെന്നിരിക്കെ നോട്ടീസ് നൽകാൻപോലും തയ്യാറല്ല.
സ്പീക്കറുടെ ഡയസിലേക്ക് ബാനറും പ്ലക്കാർഡും ഭീഷണി മുദ്രാവാക്യവുമായി തള്ളിക്കയറിയാണ് സഭ അലങ്കോലപ്പെടുത്തൽ അഭ്യാസം. ബുധനാഴ്‌ച അക്രമത്തിനും തുനിഞ്ഞു. സ്പീക്കർ എ എൻ ഷംസീറിന്റേയും വനിതകൾ അടക്കം വാച്ച് ആൻഡ് വാർഡിന്റെയും സംയമനം മൂലം സംഘർഷമുണ്ടായില്ല. രാജ്യത്ത് ഒരു നിയമസഭയിലും കാണാത്തവിധം സ്പീക്കറുടെ മുഖം മറച്ച് നിരന്തരം ബഹളംവച്ചിട്ടും പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയുമുണ്ടായില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കുന്പോഴും ഇത്തരം അക്രമ ശ്രമങ്ങളോട് ക്ഷമിക്കുന്നത് ദൗർബല്യമായി കാണരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
അയ്യപ്പസംഗമം പൊളിക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ രംഗത്തിറക്കി കളിച്ചെങ്കിലും അത് തിരിച്ചടിച്ചതോടെയാണ് പ്രതിപക്ഷത്തിന്റെ നിലതെറ്റിയത്. ദ്വാരപാലക ശിൽപത്തിന്റെ സ്വർണപീഠം കാണാനില്ലെന്ന് കള്ളം പറഞ്ഞാണ് പോറ്റി രംഗത്തുവന്നത്. ഇയാളുടെ സഹോദരിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പീഠം കണ്ടത്തിയതോടെ ഗുഢാലോചനയുടെ ചുരുൾ അഴിഞ്ഞു. ആരാണ് പോറ്റിയെ ഇറക്കി വിവാദം സൃഷ്ടിച്ചതെന്ന് ഉടൻ പുറത്തുവരും.
സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നാണ് സർക്കാരും ദേവസ്വം ബോർഡും എടുത്ത നിലപാട്. കോടതിയിലും ഇൗ നിലപാട് അംഗീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
പൂജ അവധിക്ക് ശേഷം സമ്മേളനം തിങ്കളാഴ്‌ച മുതൽ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയാണ്. സ്വർണ്ണപ്പാളി വിഷയമാണ് മുദ്രാവാക്യമെന്നതിനാൽ, മുൻപ് വന്നതാണെങ്കിലും നോട്ടീസ് നൽകിയാൽ പരിഗണിക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു. അതല്ലെങ്കിൽ ശ്രദ്ധ ക്ഷണിക്കലോ സബ് മിഷനോ കൊണ്ടുവരാം. സർക്കാർ മറുപടി പറയാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
എന്നാൽ, ഇത് ചർച്ചയാകാൻ പ്രതിപക്ഷം താൽപര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് മൂന്ന് ദിവസത്തേയും സമീപനം.









0 comments