നഷ്‌ടപ്പെടില്ല കിടപ്പാടം ; ഏക കിടപ്പാടം സംരക്ഷണ ബിൽ പാസാക്കി

തിരുവനന്തപുരം
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് ജപ്തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് സംരക്ഷണം നൽകുന്ന കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ നിയമസഭ പാസാക്കി. ഏകകിടപ്പാടം പണയപ്പെടുത്തി വായ്‌പ എടുക്കുകയും ജാമ്യം നിൽക്കുകയും ചെയ്‌തവരിൽ ബോധപൂർവ്വമല്ലാതെ തിരിച്ചടവ് മുടങ്ങി കിടപ്പാടം നഷ്‌ടപ്പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി സംരക്ഷണം ലഭിക്കുന്നതാണ് മന്ത്രി പി രാജീവ് അവതരിപ്പിച്ച ബിൽ. ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.
വായ്‌പാതുക പരമാവധി അഞ്ച് ലക്ഷം രൂപയിലും പിഴപ്പലിശ ഉൾപ്പെടെ തിരിച്ചടവ് 10 ലക്ഷത്തിലും കൂടരുത്. മറ്റ് വസ്‌തുവകകളോ, തിരിച്ചടവിന് മറ്റ് മാർഗങ്ങളോ ഉണ്ടാകരുത്. വാർഷിക വരുമാനം മൂന്നുക്ഷത്തിൽ താഴെയായിരിക്കണം. വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവന നിർമാണം, കൃഷി, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്ക് വായ്‌യെടുത്തവർക്കാകും സഹായം.
ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾക്ക് അധികാരം കൊടുക്കുന്ന സർഫാസി നിയമം കേന്ദ്രനിയമമായതിനാൽ അതിനെ മറികടക്കാനാകില്ല. ബദലായി ജില്ലാതല, സംസ്ഥാനതല സമിതികൾ രൂപീകരിക്കും. കടമെടുത്തയാൾക്ക് ജില്ലാ സമിതിയിൽ അപേക്ഷ നൽകാം. സമിതി ധനകാര്യസ്ഥാപനവുമായി അനുരഞ്ജനശ്രമം നടത്തി തിരിച്ചടവ് പുനഃക്രമീകരിക്കാൻ ഇടപെടും. വിജയിച്ചില്ലേൽ, തിരിച്ചടവ് തുക പൂർണമായോ ഭാഗികമായോ സർക്കാർ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള ശുപാർശകൾ നൽകും. ശുപാര്‍ശ സംസ്ഥാന സമിതി അംഗീകരിച്ചശേഷമാണ് ധനകാര്യ സ്ഥാപനത്തിലേക്ക് തുക കൈമാറുക.
രാജ്യചരിത്രത്തിൽ ആദ്യമായാണ് ഏകകിടപ്പാടം ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഭവനം മനുഷ്യന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ച സർക്കാരാണിത്. അതാണ് ലൈഫിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി എച്ച് കുഞ്ഞമ്പു, ഇ ടി ടൈസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.









0 comments