നിപാ: മരിച്ച വയോധികയുടെ സ്രവപരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം: കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നിപാ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ സ്രവപരിശോധനാ ഫലം നെഗറ്റീവ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വൈറോളജി ലാബില്‍ നടത്തിയ ട്രൂ നാറ്റ് പരിശോധനയിലാണ് നിപാ നെഗറ്റീവായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് 78കാരി മരിച്ചത്.
നിപാ ബാധിതയായി മരിച്ച മക്കരപ്പറമ്പ് സ്വദേശിനിയായ പതിനെട്ടുകാരിയുടെ സമ്പർക്കപ്പട്ടികയില്‍ വയോധിക ഉള്‍പ്പെട്ടിരുന്നു. വീണ് കാലിന്റെ എല്ലുപൊട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് സമ്പര്‍ക്കത്തിലായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വയോധികയെ വെന്റിലേറ്ററിലാക്കിയപ്പോള്‍ പനി ബാധിച്ച് മക്കരപ്പറമ്പ് സ്വദേശിനിയായ യുവതിയെയും പ്രവേശിപ്പിച്ചു. അടുത്തടുത്ത കിടക്കയിലായിരുന്നു ഇരുവരും.
സമ്പര്‍ക്കപ്പട്ടികയില്‍ ഹൈറിസ്ക് വിഭാഗത്തിലായിരുന്ന വയോധികയ്ക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരണവിവരം സ്വകാര്യ ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ വയോധികയുടെ വീട്ടിലെത്തി സ്രവ പരിശോധനാ ഫലം വരുന്നതുവരെ സംസ്കാരം നടത്തരുതെന്ന് അറിയിച്ചു. വൈകിട്ടാണ് പരിശോധനാഫലം പുറത്തുവന്നത്.










0 comments