കെപിസിസി പ്രസിഡന്റ് ആകാൻ ഏഴിലേറെപ്പേർ

ഒ വി സുരേഷ്
Published on May 23, 2026, 01:18 AM | 1 min read
തിരുവനന്തപുരം: മന്ത്രിയായ സണ്ണി ജോസഫിനുപകരം കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ചർച്ചകൾ തുടങ്ങി. സ്ഥാനാർഥിത്വം കിട്ടാത്തവർ, മത്സരിച്ചിട്ടും ജയിക്കാത്തവർ, മന്ത്രിസ്ഥാനം ലഭിക്കാത്തവർ തുടങ്ങി പലരും രംഗത്തുണ്ട്. ഗ്രൂപ്പ് താൽപര്യവും സമുദായ സമവാക്യവുമാണ് മാനദണ്ഡമെന്നതിനാൽ അപ്രതീക്ഷിത പ്രസിഡന്റ് ഉണ്ടാകാനും സാധ്യത. മുഖ്യമന്ത്രി വി ഡി സതീശനും സണ്ണി ജോസഫും ചർച്ചയ്‌ക്കായി വെള്ളിയാഴ്‌ച ഡൽഹിയിലെത്തി.
കെ സി വേണുഗോപാലിന്റെ നോമിനിയായി സണ്ണി ജോസ-ഫ് പ്രസിഡന്റായത് അപ്രതീക്ഷിതമായിരുന്നു. സീനിയറായ ബെന്നി ബെഹനാനെയും ആന്റോ ആന്റണിയെയും വെട്ടിയാണ് സണ്ണിയെ പ്രസിഡന്റാക്കിയത്. സ്ഥാനമൊഴിയുമ്പോൾ പകരം തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ബെന്നിക്കും ആന്റോയ്‌ക്കുമുള്ളത്. അതിനിടയിലാണ് കൊടിക്കുന്നിൽ സുരേഷ് ദളിത് കാർഡുമായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ടത്. ശനിയാഴ്‌ച അദ്ദേഹം വീണ്ടും ഡൽഹിയിലെത്തും.
ജോസഫ് വാഴയ്‌ക്കനെ പ്രസിഡന്റാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസ്ഥാനം കിട്ടാത്ത ചാണ്ടി ഉമ്മനും മാത്യു കുഴൽനാടനും രംഗത്തുണ്ട്. മുൻ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേരും സഭയുടെ താൽപര്യമെന്നനിലയിൽ ഉയരുന്നുണ്ട്. അരുവിക്കരയിൽ തോറ്റ വി എസ് ശിവകുമാറും രംഗത്തുണ്ട്. ഏതായാലും വേണുഗോപാൽ നിശ്‌ചയിക്കുന്നയാളാകും പ്രസിഡന്റ്. വർക്കിങ് പ്രസിഡന്റുമാരായ എ പി അനിൽകുമാർ, പി സി വിഷ്‌ണുനാഥ് എന്നിവർ മന്ത്രിമാരായതിനാൽ ഇതിലും മാറ്റംവരും. അഞ്ച് ഡിസിസികളിലും പുതിയ പ്രസിഡന്റ് വേണം. മന്ത്രിയായ ഒ ജെ ജനീഷിന്റെ ഒഴിവിൽ യൂത്ത് കോൺഗ്രസിനും പുതിയ പ്രസിഡന്റിനെ കണ്ടെത്തണം. വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനാണ് സാധ്യത.











0 comments